മുംബൈ: ബോംബുകൾ ഉൾപ്പെടെ വൻ സ്ഫോടകശേഖരവുമായി മൂന്ന് ഹിന്ദുത്വ തീവ്രവാദികൾ അറസ്റ്റിൽ. വൈഭവ് റൗട്ട് (40), ശരത് കലസ്കർ (25), സുധൻവ ഗോന്ദലേകർ (39) എന്നിവരെയാണ് മഹാരാഷ്ട്ര പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ പ്രതികളെ വിശദ ചോദ്യംചെയ്യലിനായി കോടതി ആഗസ്റ്റ് 18 വരെ എ.ടി.എസ് കസ്റ്റഡിയിൽ വിട്ടു. നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ, ഗൗരി ലേങ്കഷ് എന്നിവരുടെ വധമടക്കം ഹിന്ദുത്വ ഭീകരർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന കേസുകളിൽ പ്രതികൾക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് എ.ടി.എസ് മേധാവി അതുൽചന്ദ്ര കുൽകർനി പറഞ്ഞു.
ചില വ്യക്തികൾ സംസ്ഥാനത്ത് അക്രമപ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിടുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ വൈഭവ് റൗട്ട് ഹിന്ദു ഗോരക്ഷ സമിതി പ്രവർത്തകനാണ്. ഇയാളുടെ വീട്ടിൽ നടത്തിയ റെയിഡിൽ 20 ബോംബുകൾ, ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റനേറ്ററുകൾ, സ്ഫോടകശേഷിയുള്ള പൗഡർ, വിഷം എന്ന് രേഖപ്പെടുത്തിയ ബോട്ടിലുകൾ, ബാറ്ററികൾ, ബോംബ് സർക്യൂട്ട് രൂപരേഖ തുടങ്ങിയവ പിടിച്ചെടുത്തു. പരിശീലനം സിദ്ധിച്ച ആക്രമികളാണ് മൂന്നു പേരുമെന്ന് എ.ടി.എസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇൗദ് ആഘോഷത്തോടനുബന്ധിച്ച് ആക്രമണത്തിന് കോപ്പുകൂട്ടുകയായിരുന്നു പ്രതികളെന്ന് സംശയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.