രാജീവ് വധക്കേസ്: മോചനത്തിന് നളിനി  വനിതാ കമീഷന് കത്തയച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി ജയില്‍മോചനം ആവശ്യപ്പെട്ട് കേന്ദ്ര വനിതാ കമീഷന് വീണ്ടും കത്തയച്ചു. 1994ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 20 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവരെ മാനുഷിക പരിഗണനയില്‍ വിട്ടയക്കാമെന്നിരിക്കെ 25 വര്‍ഷം കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കുന്നില്ളെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത്. ജയില്‍വാസം കാല്‍നൂറ്റാണ്ട് കഴിഞ്ഞതിനാല്‍ മോചനത്തിന് വനിതാ കമീഷന്‍ ഇടപെടണമെന്നാണ് ആവശ്യം. മുമ്പ് നല്‍കിയ പരാതിയില്‍ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും കമീഷനെ സമീപിച്ചതെന്ന് നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി പറഞ്ഞു. 

നളിനിയുടെ മോചന ഹരജിയില്‍ ഇടപെടാന്‍ മാസങ്ങള്‍ക്കുമുമ്പ് മദ്രാസ് ഹൈകോടതി വിസമ്മതിച്ചിരുന്നു. സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന വിഷയത്തില്‍ ഇടപെടുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അന്ന് ഹരജിയില്‍ തീര്‍പ്പുകല്‍പിച്ചത്. അതേസമയം, ജീവപര്യന്തം തടവ് പൂര്‍ത്തിയാക്കിയ പ്രതിയെ മോചിപ്പിക്കാന്‍ സംസ്ഥാനത്തിന് അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 161 ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന് അപേക്ഷ നല്‍കാനും നടപടിയുണ്ടായില്ളെങ്കില്‍ മേല്‍കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.  72ാം വകുപ്പ് പ്രകാരം മാപ്പുനല്‍കാന്‍ രാഷ്ട്രപതിക്കുള്ള അവകാശത്തിന് തുല്യമാണ് 161ാം വകുപ്പ് പ്രകാരം സംസ്ഥാന ഗവര്‍ണര്‍ക്കുള്ളത്. ഈ നിയമപ്രകാരം തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും അന്ന് കോടതി തള്ളിയിരുന്നു. 

രാജീവ് ഗാന്ധി വധത്തില്‍ ശിക്ഷിക്കപ്പെട്ട നളിനിയടക്കം ഏഴു പേരെയും വിട്ടയക്കാന്‍ രണ്ടു വര്‍ഷം മുമ്പ് അണ്ണാഡി.എം.കെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ യു.പി.എ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി ഭരണഘടനാ ബെഞ്ചിന്‍െറ പരിഗണനയിലാണ്.  

Tags:    
News Summary - Rajiv Gandhi assassination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.