ന്യൂഡൽഹി: വനിത സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിൽ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ്, ഡി.എം.കെ, ടി.എം.സി തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥത കാരണമാണ് ബിൽ പരാജയപ്പെട്ടതെന്നും ഈ പാപത്തിന് ജനങ്ങൾ അവർക്ക് ശിക്ഷ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബില്ലിന്റെ പരാജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ബില്ല് പരാജയപ്പെട്ടപ്പോൾ പാർലമെന്റിനുള്ളിൽ കൈയടിച്ച് ആഘോഷിച്ച കുടുംബ പാർട്ടികൾ രാജ്യത്തെ സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് മുറിവേൽപ്പിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ ഇതെല്ലാം കാണുന്നുണ്ടെന്നും ഈ അപമാനത്തിന് അവർ മാപ്പുനൽകില്ലെന്നും മോദി ഓർമ്മിപ്പിച്ചു. ആരിൽ നിന്നും ഒന്നും കവരാനല്ല, മറിച്ച് എല്ലാവർക്കും അവകാശങ്ങൾ നൽകാനാണ് സർക്കാർ ശ്രമിച്ചത്. 2029 മുതൽ വനിതാ സംവരണം നടപ്പിലാക്കാനുള്ള സത്യസന്ധമായ നീക്കമാണ് സർക്കാർ നടത്തിയതെന്നും മോദി കൂട്ടിച്ചേർത്തു.
കോൺഗ്രസിനെതിരെ കടുത്ത വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. പ്രാദേശിക പാർട്ടികളെ ആശ്രയിച്ചു കഴിയുന്ന 'പരാദജീവി'യായി കോൺഗ്രസ് മാറിയെന്നും പരിഹസിച്ചു. സ്ത്രീകളുടെ കൂടെ നിൽക്കാനുള്ള വലിയൊരു അവസരമാണ് കോൺഗ്രസ് കളഞ്ഞുകുളിച്ചത്. മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് കള്ളപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. കോൺഗ്രസും ടി.എം.സിയും ഡി.എം.കെയും ഈ വിഷയത്തിൽ രാഷ്ട്രീയ ഭ്രൂണഹത്യയാണ് നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. സമാജ്‌വാദി പാർട്ടി ലോഹ്യാവാദം പൂർണ്ണമായും കൈവിട്ടെന്നും ഏറ്റവും വലിയ പരിഷ്കരണ വിരുദ്ധ പാർട്ടിയായി കോൺഗ്രസ് മാറിയെന്നും മോദി കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിലും ബംഗാളിലും കൂടുതൽ വനിതാ ജനപ്രതിനിധികൾ വരുന്നത് തടഞ്ഞതിലൂടെ പ്രാദേശിക പാർട്ടികൾ സ്വന്തം ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.