ബംഗളൂരു: ഡോക്ടർ തലച്ചോർ തുരന്ന് സങ്കീർണമായ ശസ്ത്രക്രിയ നടത്തുന്നു, രോഗി കൈയിലെ ഗിറ്റാറിൽ തന്ത്രികൾ മുറുക്കി വായിക്കുന്നു! ബിഹാർ സ്വദേശിയായ അഭിഷേക് പ്രസാദിനെയാണ് (37) ബംഗളൂരുവിലെ ഭഗവാൻ മഹാവീർ ജെയിൻ ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മുസിഷ്യൻസ് ഡിസ്റ്റോണിയ (എല്ലിെൻറ ചലനങ്ങൾക്കുണ്ടാകുന്ന രോഗം) എന്ന അപൂർവ രോഗം പിടിപെട്ടതിനെ തുടർന്ന് ഗിറ്റാറിസ്റ്റായ യുവാവിെൻറ ഇടതുകൈയിലെ മൂന്നു വിരലുകൾ ചലിക്കാതെയായി. ഈ രോഗം ഭേദമാക്കാനാണ് തലച്ചോർ തുരന്ന് ശസ്ത്രക്രിയ നടത്തിയത്. 11നായിരുന്നു ശസ്ത്രക്രിയ.
കൈവിരലുകൾ ചലിപ്പിക്കുമ്പോൾ തലച്ചേറിലെ ഏതു ഭാഗത്താണ് പ്രശ്നമെന്ന് മനസ്സിലാക്കാനാണ് ശസ്ത്രക്രിയ ടേബിളിൽ അഭിഷേകിനെ ഡോക്ടർമാർ ഗിറ്റാർ വായിപ്പിച്ചത്. ഗിറ്റാറിനോടുള്ള അഭിനിവേശം കലശലായതോടെ സോഫ്റ്റ്വെയർ എൻജിനീയിറായ ഇദ്ദേഹം 2012ൽ ജോലി ഉപേക്ഷിച്ചു.
മുഴുവൻ സമയം ഗിറ്റാർ വായനയിൽ മുഴുകി. ഇതിനിടെ കൈവിരലുകൾ മനസ്സ് വിചാരിക്കുന്നിടത്തേക്ക് ചലിപ്പിക്കാൻ കഴിയാതെയായി. നിരന്തരമുള്ള പരിശീലനം കാരണമാകാം ഇതെന്ന് മനസ്സിലാക്കി ദിവസങ്ങൾ ഗിറ്റാർ വായന ഉപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കൈയിലെ മൂന്നു വിരലുകൾ തീരെ ചലിപ്പിക്കാൻ കഴിയാതെവന്നു. ഇതോടെയാണ് വിദഗ്ധ ചികിത്സ തേടുന്നത്.
ചെറിയ അളവിൽ അനസ്തേഷ്യ നൽകി തലച്ചോറിലെ പ്രശ്നമുള്ള ഞരമ്പുകൾ കരിച്ചുകളയുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ഇദ്ദേഹം ഗിറ്റാർ വായിക്കുമ്പോൾ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർമാർക്ക് അതിെൻറ ഫലം അപ്പപ്പോൾ അറിയാൻ കഴിഞ്ഞു. ഇതിനായി പ്രത്യേകമായി നിർമിച്ച ഫ്രെയിം നാല് സ്ക്രൂവിെൻറ സഹായത്തോടെ രോഗിയുടെ തലയിൽ ഘടിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്ക് അഭിഷേകിെൻറ പ്രതികരണം നിർണായകമായിരുന്നു. അഞ്ചാമത്തെ ദിവസംതന്നെ ഇദ്ദേഹംആശുപത്രി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.