വാഷിങ്ടണ്‍: പുതിയ യു.എസ് പ്രസിഡന്‍റ് സ്ഥാനമേറ്റ് 100 ദിവസത്തിനകം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കണമെന്ന് യു.എസ് വിദഗ്ധ സംഘത്തിന്‍െറ നിര്‍ദേശം. ഇന്ത്യ-യു.എസ് സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഈ സന്ദര്‍ശനം ആവശ്യമാണെന്ന് യു.എസിലെ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്‍റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്‍റര്‍ നാഷനല്‍ സ്റ്റഡീസ് (സി.എസ്.ഐ.എസ്) ചൂണ്ടിക്കാട്ടി.
ഇന്ത്യ-യു.എസ് പ്രതിരോധബന്ധം മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാന കരാറുകളില്‍ ഇന്ത്യ ഒപ്പുവെക്കുമെന്ന് വരാന്‍പോകുന്ന ഭരണകൂടം ഉറപ്പുവരുത്തണമെന്നും സി.എസ്.ഐ.എസ് പറഞ്ഞു. പ്രതിരോധത്തിന് ആവശ്യമെന്ന് ഇന്ത്യ കരുതുന്ന നൂതന സംവിധാനങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കക്ക് സാധിക്കണമെങ്കില്‍ കരാറുകളില്‍ ഒപ്പുവെക്കേണ്ടതുണ്ട്. ആസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് സുരക്ഷാ സഹകരണത്തിന് അടുത്ത യു.എസ് ഭരണകൂടം മുന്‍കൈയെടുക്കണമെന്നും സംഘം നിര്‍ദേശിച്ചു. പസഫിക്, ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങളിലുള്ള പൊതുതാല്‍പര്യം പരിഗണിച്ചുള്ള ചര്‍ച്ചക്ക് മുന്‍ഗണ നല്‍കണമെന്നും സി.എസ്.ഐ.എസ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.