ന്യൂഡൽഹി: തോട്ടിപ്പണിക്കാരിൽ അഞ്ചുദിവസം കൂടുേമ്പാൾ ഒരാൾ മരിക്കുന്നു. മരണകാരണം സ്വന്തം തൊഴിൽ. രാജ്യത്തെ കക്കൂസ് ടാങ്കുകളും അഴുക്കുചാലുകളും വൃത്തിയാക്കുന്നവരാണ് ദയനീയമായി മരണത്തിന് ഇരയാകുന്നത്. സഫായി കർമചാരി ദേശീയ കമീഷൻ (എൻ.സി.എസ്.കെ) പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ തോട്ടിപ്പണിക്കാരുടെ അവസ്ഥ അനാവരണം ചെയ്യുന്നത്. 2017 ജനുവരിക്കു ശേഷം 123 തോട്ടിപ്പണിക്കാർ മരിച്ചു. ഡൽഹിയിൽ മാത്രം കഴിഞ്ഞ ഒരാഴ്ചക്കിടെ മരിച്ചത് ആറുപേർ. ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി പാർലമെൻറിൽ നിയമം പാസാക്കി രൂപവത്കരിച്ചതാണ് എൻ.സി.എസ്.കെ. പത്രങ്ങളിൽനിന്നും ചില സംസ്ഥാനങ്ങളിൽനിന്നും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് കമീഷൻ കണക്ക് പുറത്തുവിട്ടത്.
ഒാവുചാൽ, കെട്ടിക്കിടക്കുന്ന മലിനജലം എന്നിവിടങ്ങളിൽ തൊഴിലെടുക്കുന്നവരുടെ എണ്ണം ഇപ്പോഴും ലഭ്യമല്ല. കക്കൂസുകൾ, തുറന്ന ഇടങ്ങൾ എന്നിവിടങ്ങളിൽനിന്ന് മനുഷ്യ വിസർജ്യം നീക്കം ചെയ്യുന്നവരുടെ കണക്കുകളാണ് ശേഖരിച്ചിട്ടുള്ളത്.
നഗരത്തിലെ മാരക വിഷപദാർഥങ്ങൾ ഉണ്ടാകാവുന്ന ഒാടകളിൽ ജോലി ചെയ്യുന്നവരുടെ കണക്ക് ലഭ്യമല്ല. ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളിൽ വന്ന വാർത്തകളിൽ നിന്നാണ് മരണ നിരക്കുകൾ ശേഖരിച്ചതെന്നും മറ്റ് ഭാഷ പത്രങ്ങൾകൂടി പരിശോധിച്ചാൽ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നും എൻ.സി.എസ്.കെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മരണനിരക്കിൽ മുന്നിൽ. 1993ൽ തോട്ടിപ്പണി നിരോധിച്ചെങ്കിലും 2013ൽ സെപ്റ്റിക് ടാങ്ക്, ഒാട ശുചീകരണ തൊഴിലാളികളെയും അതിൽ ഉൾപ്പെടുത്തി. തോട്ടിപ്പണി കാരണം മരണപ്പെട്ടാൽ 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ. 123 പേർ മരിച്ചതിൽ 70 പേരുടെ ബന്ധുക്കൾക്കാണ് തുക ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനങ്ങളോട് നിരന്തരം കണക്കുകൾ ആവശ്യപ്പെടാറുണ്ടെങ്കിലും തോട്ടിപ്പണി നിരോധിച്ചതിനാൽ അതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നാണ് മറുപടി ലഭിക്കാറെന്ന് എൻ.സി.എസ്.െക ചെയർപേഴ്സൻ മൻഹർ വാജിഭായ് സാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.