ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ െപാലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ടുപേരുടെ കുടുംബാംഗങ്ങൾക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സഹായധനം കൈമാറി. ശനിയാഴ്ച മംഗളൂരുവിലെത്തിയ തൃണമൂൽ കോൺഗ്രസ് പ്രതിനിധിസംഘമാണ് അഞ്ചു ലക്ഷം രൂപ വീതം കൊല്ലപ്പെട്ട നൗഷീെൻറയും ജലീലിെൻറയും കുടുംബാംഗങ്ങൾക്ക് കൈമാറിയത്.
തൃണമൂൽ കോൺഗ്രസ് നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ദിനേശ് ദിവേദി, രാജ്യസഭ എം.പി എം.ഡി. നദിമുൽ ഹഖ് എന്നിവരടങ്ങിയ സംഘമാണ് തുക കൈമാറിയത്. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി നേതാക്കൾ സംസാരിച്ചു. രാജ്യത്താകെ സി.എ.എക്കെതിരെ പ്രതിഷേധം നടക്കുന്നുണ്ടെന്നും എന്നാൽ, മംഗളൂരുവിൽ മാത്രമാണ് പൊലീസ് പ്രതിഷേധക്കാർക്കുനേരെ വെടിയുതിർത്തതെന്നും പുരോഗമന സമൂഹത്തിന് പൊലീസ് നടപടി നാണക്കേടാണെന്നും ദിനേശ് ദിവേദി പറഞ്ഞു.
രണ്ട് അമ്മമാർക്കാണ് സ്വന്തം മക്കളെ നഷ്ടമായത്. ലോകത്തെ എല്ലാ അമ്മമാർക്കും മാതൃധർമം എന്ന ഒരൊറ്റ മതമാണുള്ളത്. പൊലീസ് നടപടി അപലപനീയമാണെന്നും അവരുടെ നഷ്ടത്തിന് പണം പകരമാകില്ലെങ്കിലും തങ്ങൾ ഒപ്പമുണ്ടെന്നറിയിക്കാനാണ് സഹായമെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരുവിലെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അന്വേഷണം പൂർത്തിയാകാതെ സഹായ ധനം നൽകില്ലെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ച 10 ലക്ഷം പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെ, യെദിയൂരപ്പയുടെ നടപടിയെ വിമർശിച്ചുകൊണ്ട് ഇരകളുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.