കുട്ടികളില്ലെന്ന് പറഞ്ഞ് നിരന്തരം കളിയാക്കി; അയൽക്കാരെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി

ലുധിയാന: കുട്ടികളില്ലെന്ന് പറഞ്ഞ് നിരന്തരം കളിയാക്കിയ അയൽക്കാരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിൽ താബ്രിയിലാണ് സംഭവം. താബ്ര സ്വദേശികളായ സുരീന്ദർ കൗർ (70), ഭർത്താവ് ചമൻ ലാൽ(75), ഭർതൃമാതാവ് സൂർജിത്(90) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ റോബിൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും കുട്ടികളില്ലാത്തതിനെ ചൊല്ലി കൊല്ലപ്പെട്ട കുടുംബം റോബിനെ നിരന്തരം കളിയാക്കാറുണ്ടായിരുന്നു. കുട്ടികളുണ്ടാകാൻ ചികിത്സ തേടണമെന്നും കൊല്ലപ്പെട്ട സുരീന്ദർ കൗർ റോബിനോട് പറയാറുണ്ടായിരുന്നു. ഭാര്യയുടെ മുന്നിൽവെച്ചും കുട്ടികളില്ലാത്തതിനെ ചോദ്യം ചെയ്യുകയും കളിയാക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും ഇത് റോബിനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും പൊലീസ് കമ്മീഷണർ മന്ദീപ് സിങ് പറഞ്ഞു. തുടർന്ന് വ്യാഴാഴ്ചയോടെ സുരീന്ദർ കൗറിന്‍റെ വീട്ടിലെത്തിയ റോബിൻ മൂന്നുപേരെയും തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ചയും വീട് പൂട്ടിയ നിലയിൽ തന്നെയാണെന്ന് തിരിച്ചറിഞ്ഞ പാൽക്കാരനാണ് അയൽവാസികളെ വിവരമറിയിക്കുന്നത്. ഇതോടെ ഓടിയെത്തിയ അയൽവാസികൾ വീട് കുത്തിത്തുറന്ന് അകത്ത് കയറിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അതേസമയം കൊലപാതകം ചെയ്തതായി റോബിൻ സമ്മതിച്ചു. കൊലപാതക്തിന് ഉപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെട്ടവരുടെ ഫോണുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്താൽ ഭാര്യയെ നോക്കാൻ ആരുമുണ്ടാകില്ലെന്നും അതിനാൽ ഭാര്യയെയും തന്നോടൊപ്പം അറസ്റ്റ് ചെയ്യണമെന്നും റോബിൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഓട്ടോ ഡ്രൈവറായിരുന്നു റോബിൻ.

Tags:    
News Summary - Man killed three neighbours who teased him for not having kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.