ലാത്തൂർ: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ലാത്തൂരിലെ കൽക്കൂമ്പാരത്തിനടിയിൽനിന്ന് 25 വർഷം മുമ്പ് ജീവിതത്തിലേക്ക് പൊക്കിയെടുക്കുേമ്പാൾ 18 മാസമായിരുന്നു അവളുടെ പ്രായം. ‘ലാത്തൂരിലെ അത്ഭുത ശിശു’വെന്ന് ലോകം അറിഞ്ഞ ‘പിന്നി’യെന്ന പെൺകുട്ടിയെ 108 മണിക്കൂറുകൾക്കൊടുവിലാണ് ലഫ്റ്റൻറ് കേണൽ സുമീത് ബക്ഷി കണ്ടെടുത്തത്. 1993 സെപ്റ്റംബറിൽ ആയിരങ്ങളുടെ ജീവനെടുത്ത ഭൂകമ്പം നടക്കുേമ്പാൾ ബക്ഷി ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് എട്ടുമാസമേ ആയിരുന്നുള്ളൂ.
ദുരന്തത്തിെൻറ അഞ്ചാംദിനത്തിൽ മംഗ്രൂൽ ഗ്രാമത്തിൽനിന്നുള്ള മധ്യവയസ്കരായ ദമ്പതികൾ വന്ന് തങ്ങളുടെ കുഞ്ഞിെൻറ മൃതദേഹം കണ്ടെത്താൻ സഹായിക്കണമെന്ന് കരഞ്ഞു പറഞ്ഞു. ഒരു ചെറിയ കുന്നിൻചരിവിലെ ഇവരുടേതടക്കമുള്ള ഏഴു വീടുകൾ മണ്ണിനടിയിലായിരുന്നു. ദമ്പതികൾ അന്നു കിടന്നുറങ്ങിയ ഇരുമ്പുകട്ടിലിെൻറ ഒരു ഭാഗം കൽക്കൂമ്പാരങ്ങൾക്കിടയിൽ കാണാനിടയായി. കല്ലുകൾ കുത്തിയിളക്കി ചെറിയ ദ്വാരമുണ്ടാക്കി തല അകത്തേക്കിട്ടപ്പോൾ ഒരു കാൽ മാത്രം ഒടിഞ്ഞ കട്ടിലിെൻറ അടിയിൽ കുഞ്ഞിനെ കണ്ടു. ദ്വാരത്തിലൂടെ ഒരുവിധം നുഴഞ്ഞു കയറിയപ്പോൾ തണുത്ത ശരീരം കൈയിൽ മുട്ടി. മൃതദേഹമാണ് പ്രതീക്ഷിച്ചതെങ്കിലും കുഞ്ഞിന് ശ്വാസമുണ്ടായിരുന്നു! കുട്ടിക്ക് ജീവനുണ്ടെന്ന് ഉച്ചത്തിൽ വിളിച്ചുകൂവി. പുറത്തുവന്ന ഉടൻ കുഞ്ഞിനെ, കരഞ്ഞുകൊണ്ട് നിൽക്കുന്ന മാതാപിതാക്കളുടെ കൈയിൽ ഏൽപിച്ചു.
108 മണിക്കൂറുകൾ പിന്നിട്ടിട്ടും ജീവനവശേഷിച്ച ലാത്തൂരിലെ അത്ഭുത ശിശുവിനെക്കുറിച്ചുള്ള വാർത്ത കാട്ടുതീപോലെ പടർന്നു. പിന്നി എന്ന പേരുമാറ്റി പ്രിയ എന്ന് അവളെ അദ്ദേഹം വിളിച്ചു. വർഷങ്ങളോളം പ്രിയയുടെ കുടുംബം ബക്ഷിയുമായി ബന്ധം പുലർത്തി. കത്തുകളും മകളുടെ ചിത്രങ്ങളും അയച്ചുകൊടുത്തു. പിന്നീട് ബക്ഷി വിവാഹിതനായി. പല സ്ഥലങ്ങൾ മാറിമാറി നിയമനങ്ങൾ വന്നപ്പോൾ ഇൗ കുടുംബവുമായുള്ള ബന്ധം വിട്ടുപോയതായി അദ്ദേഹം പറയുന്നു. ഒടുവിൽ 2016ൽ പുണെയിൽ എത്തിയപ്പോൾ ‘‘നിങ്ങൾ രക്ഷിച്ച കുട്ടിയെ എന്തുകൊണ്ട് കണ്ടുപിടിച്ചുകൂടെ’’ന്ന ഭാര്യ നീരയുടെ ചോദ്യമാണ് ബക്ഷിയെയും പ്രിയയെയും വീണ്ടും ഒന്നിപ്പിച്ചത്. തെൻറ കീഴ്ജീവനക്കാരനുമായുള്ള സംഭാഷണത്തിനിടെയാണ് ഇതിന് അവസരം തുറന്നത്. മാംഗ്രൂൽ ഗ്രാമത്തിൽനിന്നുള്ള ദയാനന്ദ് ജാദവ് ആയിരുന്നു അയാൾ. ലാത്തൂരിലെ അത്ഭുത ശിശുവിനെക്കുറിച്ച് പറഞ്ഞപ്പോൾ ആ കുട്ടിയെ അറിയുമെന്ന് ജാദവ് പറഞ്ഞു. താൻ രക്ഷിച്ച കുട്ടിയാണെന്ന് ബക്ഷിയിൽനിന്നു കേട്ട അയാൾ സ്തംഭിച്ചുനിന്നു. കുറച്ചു ദിവസം മുമ്പ് പറഞ്ഞിരുന്നുവെങ്കിൽ പ്രിയയുടെ വിവാഹത്തിൽ പെങ്കടുക്കാമായിരുന്നുവെന്ന ജാദവിെൻറ മറുപടിയിൽ ബക്ഷിയും അമ്പരന്നു. ഇപ്പോൾ ലാത്തൂരിൽ സ്കൂൾ അധ്യാപികയാണ് പ്രിയ.
ഒടുവിൽ ബക്ഷിയും പ്രിയയും വീണ്ടും കണ്ടുമുട്ടി. ഏറെനേരം അവർ സംസാരിച്ചു. പ്രിയയും അവളുടെ അമ്മയും താനും കുറച്ചുനേരം കരഞ്ഞു. ഏതാനും മാസം മുമ്പ് പ്രിയയുടെ അച്ഛൻ മരിച്ചു. അവളെ എെൻറ ആദ്യത്തെ പിറക്കാതെപോയ മകൾ ആയാണ് താൻ കരുതുന്നതെന്നും പ്രിയ അച്ഛെൻറ സ്ഥാനത്താണ് തന്നെ പ്രതിഷ്ഠിച്ചതെന്നും ബക്ഷി പറഞ്ഞു. സ്വന്തം ഗ്രാമത്തിൽതന്നെ സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന പ്രിയയെചൊല്ലി താൻ അഭിമാനിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.