കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗവർണർ തവർചന്ദ് ഗെലോട്ടും
ബംഗളൂരു: സർക്കാർ ജോലികളിൽ മുസ്‌ലിം വിഭാഗത്തിന് നാല് ശതമാനം സംവരണം നൽകുന്ന ബില്‍ കർണാടക ഗവർണര്‍ തവർ ചന്ദ് ഗെലോട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരത്തിനായി അയച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നീക്കം.
“പുതിയ ഭേദഗതി പ്രകാരം പിന്നാക്ക വിഭാഗം കാറ്റഗറി II (ബി)ക്ക് നാല് ശതമാനം സംവരണം നൽകുന്നു. മുസ്‌ലിംകൾ മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. മതാടിസ്ഥാനത്തിൽ ഒരു സമുദായത്തിന് സംവരണം നൽകുന്നതായി ഇതിനെ വ്യാഖാനിക്കാം. ഭരണഘടനാ അനുഛേദം 15, 16 എന്നിവ പ്രകാരം മതാടിസ്ഥാനത്തിൽ സംവരണം നൽകരുതെന്നും സാമൂഹ്യ, സാമ്പത്തിക ഘടകങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സംവരണം അനുവദിക്കാവൂ എന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്” -ഗവർണർ പറഞ്ഞു.
മുസ്‌ലിംകൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ മാർച്ചിലാണ് കർണാടക നിയമസഭ പാസാക്കിയത്. തുടർന്നു ബി.ജെ.പിയും എച്ച്.ഡി. കുമാരസ്വാമിയുടെ ജെ.ഡി.എസും ബില്ലിനെ എതിർത്തു രംഗത്തു വന്നിരുന്നു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇരു പാർട്ടികളുടെയും ആരോപണം. ബിൽ സമൂഹത്തെ ധ്രുവീകരിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ ഗവർണർക്ക് നിവേദനവും നൽകിയിരുന്നു.
മതവിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രത്യേക പിന്നാക്ക സമുദായങ്ങളിലെ അംഗങ്ങളായാണ് നിലവിൽ സംവരണം ഏർപ്പെടുത്തുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുസ്‌ലിം വിഭാഗത്തിൽ ഉൾപ്പെട്ട മോമിൻ, ജുലാഹ എന്നിവ കേന്ദ്ര ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായ ആദ്യ ടേമിലാണ് നിലവിലെ ബില്ലിന്റെ ചർച്ചകൾ ആരംഭിച്ചത്. പട്ടികജാതി-വർഗക്കാർക്ക് 24 ശതമാനം സംവരണം നിർദേശിച്ചിരുന്നു. 2025-ൽ, പിന്നാക്ക വിഭാഗങ്ങളെയും ഉൾപ്പെടുത്തി ഇത് വിപുലീകരിച്ചു.
മുസ്‌ലിംകളെ ഒ.ബി.സി ഉപവിഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നതിനാൽ ബിൽ ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പിയുടെ പക്ഷം. ഇതോടെ തന്റെ വിവേചനാധികാരം ഉപയോഗിച്ച് ബിൽ രാഷ്ട്രപതിക്ക് അയക്കുകയാണെന്ന് ഗവർണർ പ്രസ്താവനയിൽ പറഞ്ഞു. ഗവർണർമാർ മൂന്ന് മാസത്തിനകം ബില്ലിൽ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി വിധിവന്ന് ദിവസങ്ങൾ പിന്നടവേയാണ് ഗവർണറുടെ നീക്കമെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.