ന്യൂഡൽഹി: വാജ്പേയി സർക്കാറിെൻറ കാലത്ത് ഒളികാമറ ഓപറേഷനിൽ തെഹൽക ഡോട്ട് കോം പുറത്തുകൊണ്ടുവന്ന പ്രതിരോധ അഴിമതിക്കേസിൽ സമതാപാർട്ടി മുൻഅധ്യക്ഷ ജയ ജയ്റ്റ്ലിക്കും മറ്റു രണ്ടു പേർക്കും നാലു വർഷം തടവ്; ലക്ഷം രൂപ വീതം പിഴ. പ്രത്യേക സി.ബി.ഐ കോടതി വിധിക്കെതിരെ ജയ ജയ്റ്റ്ലി നൽകിയ അപ്പീൽ അനുവദിച്ച് കീഴ്കോടതി വിധി ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു. നിലപാട് അറിയിക്കാൻ സി.ബി.ഐക്ക് നോട്ടീസയച്ചു.
സമത പാർട്ടി നേതാവും പ്രതിരോധ മന്ത്രിയുമായിരുന്ന ജോർജ് ഫെർണാണ്ടസിെൻറ ഔദ്യോഗിക വസതി കേന്ദ്രീകരിച്ച് പ്രതിരോധ ഇടപാടുകളിൽ നടന്ന അഴിമതിയാണ് ‘ഓപറേഷൻ വെസ്റ്റ് എൻഡി’ലൂടെ തെഹൽക്ക പുറത്തു കൊണ്ടുവന്നത്. ഇപ്പോഴത്തെ ശിക്ഷക്ക് ആധാരമായ അന്വേഷണാത്മക റിപ്പോർട്ടിന് മലയാളിയായ മാത്യു സാമുവലാണ് ചുക്കാൻ പിടിച്ചത്.
സേനക്ക് വേണ്ടി ‘തെർമൽ ഇമേജർ’ വാങ്ങുന്ന ഇടപാടിലെ ക്രിമിനൽ ഗൂഢാലോചന മുൻനിർത്തിയാണ് ശിക്ഷ. ജയ ജയ്റ്റ്ലിക്ക് പുറമെ സമത പാർട്ടി മുൻനേതാവ് ഗോപാൽ പഞ്ചേർവാൾ, റിട്ട. മേജർ ജനറൽ എസ്.പി. മുർഗെ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. കേസിലെ മറ്റൊരു പ്രതിയായ സുരേന്ദ്രകുമാർ സുരേഖ മാപ്പുസാക്ഷിയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനു മുമ്പ് മൂന്നു പ്രതികളോടും കീഴടങ്ങാനും കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് പ്രമുഖ അഭിഭാഷകൻ മുകുൾ റോത്തഗി മുഖേന ഹൈകോടതിയെ സമീപിച്ചത്.
അഴിമതി പുറത്തു കൊണ്ടുവരാനുള്ള നീക്കത്തിെൻറ ഭാഗമായി മലയാളിയായ തെഹൽക്ക റിപ്പോർട്ടർ മാത്യു സാമുവൽ പ്രതിരോധ ഇടപാടിനായി നൽകിയ രണ്ടു ലക്ഷം രൂപയുെട കോഴപ്പണം ജയ ജയ്റ്റ്ലി വാങ്ങിയെന്ന് കോടതി നിരീക്ഷിച്ചു. മേജർ ജനറൽ മുർഗെ 20,000 രൂപയും വാങ്ങി. വെസ്റ്റ് എൻഡ് ഇൻറർനാഷനൽ എന്ന വ്യാജകമ്പനിയുടെ ഇടനിലക്കാരായി ചമഞ്ഞാണ് മാത്യു സാമുവലും തെഹൽക്ക ടീമും ഇവരെ സമീപിച്ചത്. ഗൂഢാലോചന, കോഴ, വ്യക്തിസ്വാധീനം ദുരുപയോഗിക്കൽ തുടങ്ങി അഴിമതി നിരോധന നിയമത്തിലെ വിവിധ വ്യവസ്ഥകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.