കാഠ്മണ്ഡു: രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിൽ. ഇരു രാജ്യങ്ങളിലെയും പ്രധാന ഹിന്ദു തീർഥാടന കേന്ദ്രങ്ങളായ ജനക്പുരിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന ബസ് സർവിസ് (രാമായണ സർക്യൂട്ട്) ആരംഭിച്ചുകൊണ്ടാണ് തെൻറ മൂന്നാമത്തെ നേപ്പാൾ സന്ദർശനം മോദി ശ്രദ്ധേയമാക്കിയത്. നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒാലിക്കൊപ്പം ബസിെൻറ ഫ്ലാഗ് ഒാഫ് അദ്ദേഹം നിർവഹിച്ചു. നിരവധി രാഷ്ട്രീയ മാനങ്ങളുള്ളതാണ് ഇരു കേന്ദ്രങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ബസ് സർവിസെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ജനക്പുരിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന മുഹൂർത്തം ചരിത്രപ്രധാനമാണെന്ന് മോദി പറഞ്ഞു. ഇതിലൂടെ ഇരുരാജ്യങ്ങളിലെയും തീർഥാടന ടൂറിസം വികസിപ്പിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്തമായ ജാനകി ക്ഷേത്രം സന്ദർശിച്ച് പ്രാർഥനയും പൂജയും നിർവഹിച്ച ശേഷമാണ് മോദി ബസ് സർവിസ് ഉദ്ഘാടനത്തിനെത്തിയത്. ഇൗ ക്ഷേത്രത്തിൽ പൂജ നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. രാമെൻറ ഭാര്യയായ സീതയുടെ ജന്മസ്ഥലത്താണ് ക്ഷേത്രമുള്ളത്. നേപ്പാൾ പ്രധാനമന്ത്രിയും ഒപ്പമുണ്ടായിരുന്നു. മോദിയെ വരവേൽക്കാൻ ഇവിടെ ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. നേരത്തെ, നേപ്പാൾ പ്രതിരോധമന്ത്രിയും രണ്ട് പ്രവിശ്യ മുഖ്യമന്ത്രിമാരും ചേർന്ന് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.