ന്യൂഡൽഹി: ഇറാനിയൻ കസ്റ്റഡിയിലുള്ള കപ്പലിലെ ഇന്ത്യൻ നാവികൻ സുരക്ഷിതനാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. കപ്പൽ ഹുർമുസ് കടലിടുക്കിന്റെ താരതമ്യേന സുരക്ഷിതമായ കിഴക്കൻ ഭാഗത്തേക്ക് നീങ്ങിയതായും മന്ത്രാലയം അറിയിച്ചു.
യു.എസ്, ഇറാൻ തുറമുഖങ്ങൾ ഉപരോധിച്ചതിന്റെയും ഇറാനിയൻ പതാകയുള്ള കപ്പലുകൾ പിടിച്ചെടുത്തതിന്റെയും പ്രതികാരമായി, ഇറാനിയൻ ഗാർഡുകൾ കഴിഞ്ഞ ബുധനാഴ്ച ഹുർമുസ് കടലിടുക്കിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച രണ്ട് വിദേശ കണ്ടെയ്നർ കപ്പലുകൾ പിടികൂടുകയും മൂന്നാമത്തേതിനുനേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. ഫ്രാൻസിസ്ക, എപാമിനോണ്ടാസ് എന്നീ കണ്ടെയ്നർ കപ്പലുകളിൽ കയറിയ ഗാർഡുകൾ അവ കസ്റ്റഡിയിലെടുത്തു. ഫ്രാൻസിസ്കയിൽ ഇന്ത്യക്കാരാരും ഇല്ല. എന്നാൽ, ‘എപാമിനോണ്ടാസ്’ എന്ന കപ്പലിലെ 21 ജീവനക്കാരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു.
ഗൾഫ് മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് തുറമുഖ-ഷിപ്പിങ് മന്ത്രാലയം ഡയറക്ടർ മൻദീപ് സിങ് രൺധാവ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലേക്കുതിരിച്ച ‘എപാമിനോണ്ടാസി’ലെ ഇന്ത്യൻ നാവികനുമായി സംസാരിച്ചതായും അദ്ദേഹം സുരക്ഷിതനാണെന്നും രൺധാവ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകയുള്ള കപ്പലുമായി ബന്ധപ്പെട്ട ഒരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും രൺധാവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.