അയൽക്കാരായി മുസ്‍ലിംകൾ വേണ്ട; ഗുജറാത്തിൽ പ്രതിഷേധവുമായി തീവ്ര ഹൈന്ദവ സംഘടനകൾ

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ സർക്കാർ ഭവന പദ്ധതിപ്രകാരം മുസ്‍ലിം കുടുംബങ്ങൾക്ക് വീടുകൾ അനുവദിച്ചതിനെതിരെ തീവ്ര ഹൈന്ദവ സംഘടനകളും ഒരുവിഭാഗം പ്രദേശവാസികളും രംഗത്ത്. സൂറത്തിലെ ഒരു പ്രധാന ഭവന സമുച്ചയത്തിൽ മുസ്‍ലിം അയൽവാസികളെ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

പ്രദേശത്തെ വിവിധ ഹൗസിങ് സൊസൈറ്റികളിലെ താമസക്കാരും വലതുപക്ഷ ഹൈന്ദവ സംഘടനകളും ചേർന്നാണ് ഭവന വിതരണത്തിനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജൂൺ രണ്ടിന് പ്രദേശത്ത് നടന്ന ഒരു യോഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പദ്ധതി പ്രകാരം നിർമിച്ച 190 വീടുകളിൽ 65 ഓളം വീടുകൾ ‘വിധർമികൾക്ക്’ (ഹിന്ദു ഇതര മതസ്ഥർക്ക്) ആണ് അനുവദിച്ചിരിക്കുന്നതെന്നും ഇത് പ്രദേശത്തെ ഒരു പ്രത്യേക വിഭാഗത്തിന്റെ ജനസംഖ്യ വർധിക്കാൻ കാരണമാകുമെന്നും യോഗത്തിൽ സംസാരിച്ചയാൾ അവകാശപ്പെടുന്നു. ഇതുവരെ സമാധാനപരമായി കഴിഞ്ഞിരുന്ന പ്രദേശത്ത് ജനസംഖ്യാ നിരക്കിൽ മാറ്റമുണ്ടാക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം.

സർക്കാർ തലത്തിൽ അർഹരായവർക്ക് നിയമപരമായി അനുവദിച്ച വീടുകൾക്കെതിരെയാണ് കേവലം മതപരമായ വിദ്വേഷത്തിന്റെ പേരിൽ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്. സംഭവം പ്രദേശത്തെ മുസ്ലിം കുടുംബങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും അർഹരായവർക്ക് സുരക്ഷിതമായി താമസിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

ഗുജറാത്തിൽ മുസ്‍ലിം ജനവിഭാഗങ്ങൾക്ക് നേരെ വിവിധ തലങ്ങളിൽ നടക്കുന്ന വിവേചനങ്ങളും അക്രമങ്ങളും മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും നിരന്തരമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. തീവ്ര വലതുപക്ഷ സംഘടനകളുടെ ഇടപെടലുകൾ, ആൾക്കൂട്ട അക്രമങ്ങൾ, സാമൂഹികമായ ഒറ്റപ്പെടുത്തലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഡിസ്റ്റർബ്ഡ് ഏരിയ ആക്ടിന്റെ മറവിൽ പല നഗരങ്ങളിലും മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽനിന്ന് ഹിന്ദുക്കൾക്കോ, തിരിച്ച് ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് മുസ്‍ലിംകൾക്കോ സ്വത്തുക്കൾ കൈമാറുന്നത് കർശനമായി തടയപ്പെടുന്നു. ഇത് മുസ്‍ലിം ജനവിഭാഗങ്ങളെ നഗരങ്ങളിലെ പ്രത്യേക കോളനികളിലേക്ക് മാത്രമായി ഒതുക്കാൻ കാരണമാകുന്നു.

അടുത്ത കാലത്തായി ചെറിയ തർക്കങ്ങളെപ്പോലും വലിയ വർഗീയ സംഘർഷങ്ങളാക്കി മാറ്റി മുസ്‍ലിംകളുടെ സ്വത്തുക്കൾ നശിപ്പിക്കുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ അഹമ്മദാബാദ് ജില്ലയിലെ ധന്ധൂകയിൽ വ്യക്തിപരമായ തർക്കത്തെ തുടർന്ന് മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള കടകൾ, ഗാരേജുകൾ, വാഹനങ്ങൾ എന്നിവ വ്യാപകമായി തീയിട്ടു നശിപ്പിച്ചു. നസീബ് സൊസൈറ്റി പോലുള്ള മുസ്‍ലിം പാർപ്പിട മേഖലകളിൽ വലിയ രീതിയിൽ കല്ലേറുണ്ടാവുകയും ചെയ്തു. ഇതിനെതിരെ ജുഡീഷ്യൽ നടപടി ആവശ്യപ്പെട്ട് മൈനോറിറ്റി കോർഡിനേഷൻ കമ്മിറ്റി രംഗത്തെത്തുകയുണ്ടായി.

Tags:    
News Summary - Hindu Groups Protest Allotment of Homes to Muslim Families in Surat Housing Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.