ബംഗളൂരു: ലൈംഗിക അതിക്രമക്കേസ് പ്രതി ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ പ്രജ്ജ്വൽ രേവണ്ണയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഏജൻസി (എസ്.ഐ.ടി) ഇന്റർപോളിന്റെ സഹായം തേടി.
കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ഞായറാഴ്ച അറിയിച്ചതാണിത്. ഇന്റർപോൾ നോഡൽ ഏജൻസി സി.ബി.ഐ പ്രജ്ജ്വലിന് എതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു. ലൈംഗിക അതിക്രമങ്ങളിൽ പ്രജ്ജ്വലിന്റെ കൂട്ടുപ്രതിയായ പിതാവ് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണ എം.എൽ.എയെ മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ ദേവഗൗഡയുടെ വസതിയിൽനിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ബംഗളൂരു കൊറമംഗള ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം എട്ടുവരെ എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. എസ്.ഐ.ടി സംഘം ഞായറാഴ്ച വൈകുന്നേരമാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. എം.എൽ.എയെ ഗുർസൺ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി.
പിതാവിന്റെയും പുത്രന്റെയും ലൈംഗിക അതിക്രമത്തിനെതിരെ പരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ് രേവണ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.