ഹാനി ബാബുവിന് തിമിര ശസ്ത്രക്രിയക്ക് അനുമതി


മുംബൈ: ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന മലയാളിയായ മുൻ ഡൽഹി സർവകലാശാല പ്രഫ. ഹാനി ബാബുവിന് തിമിര ശസ്ത്രക്രിയ നടത്താൻ ബോംബെ ഹൈകോടതിയുടെ അനുമതി. ചികിത്സക്ക് ഇടക്കാല ജാമ്യം തേടി ഹാനി ബാബു നൽകിയ ഹരജിയിൽ ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, പി.ഡി. നായിക് എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

തിമിര ശസ്ത്രക്രിയക്ക് ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിച്ച കോടതി തുടർ ചികിത്സക്ക് നാല് ദിവസം അനുവദിച്ചു. ഇതിനിടയിൽ മറ്റ് പരിശോധനകളും നടത്താം. എന്നാൽ, പരിശോധനക്ക് ശേഷം തുടർ ചികിത്സ ആവശ്യമായാൽ ആശുപത്രിയിൽ തുടരാൻ അനുവദിക്കണമെന്ന ഹാനിയുടെ അപേക്ഷ കോടതി തള്ളി. സ്വന്തം ചെലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയാണ് ഹാനി ഹരജി നൽകിയത്. സർക്കാർ മെഡിക്കൽ കോളജായ ജെ.ജെ ആശുപത്രിയിൽ ചികിത്സ നൽകാമെന്ന എൻ.ഐ.എയുടെ വാദം കോടതി തള്ളി. നേരത്തേ ജെ.ജെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടർമാർ നിർദേശിച്ച തുടർ ചികിത്സക്ക് ജയിൽ അധികൃതർ വിധേയമാക്കിയില്ലെന്ന് ഹാനി ഹരജിയിൽ ആരോപിച്ചിരുന്നു.

ഒരു വർഷം മുമ്പ് ജയിലിൽ വീണത് മുതൽ കാലിലെയും വയറ്റിലെയും വേദന അസഹ്യമായെന്നും കാഴ്ച മങ്ങിയെന്നുമാണ് ഹാനി കോടതിയിൽ പറഞ്ഞത്. നേരത്തേ മൂന്നു തവണ എൻ.ഐ.എ കോടതി ചികിത്സ ലഭ്യമാക്കാൻ പറഞ്ഞിട്ടും അധികൃതർ പാലിച്ചില്ലെന്നും ഹാനി ആരോപിച്ചു. രണ്ടു വർഷമായി ഇദ്ദേഹം നവി മുംബൈയിലെ തലോജ ജയിലിലാണ്.

Tags:    
News Summary - Hani babu eye surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.