അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ വാഡ്ഗാം മണ്ഡലത്തിൽ ഉന സമരനായകനും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് മിന്നും ജയം. 18150 വോട്ടുകൾക്ക് ബി.ജെ.പിയുടെ വിജയ് ചക്രവർത്തിയെ മേവാനി അട്ടിമറിച്ചത്. മണ്ഡലത്തിൽ മൽസരിക്കുമെന്ന് മേവാനി പ്രഖ്യാപിച്ചതിനെ തുടർന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും സ്ഥാനാർഥികളെ പിൻവലിച്ചു പിന്തുണ അറിയിച്ചിരുന്നു. ബി.ജെ.പിക്കെതിരെ ഗുജറാത്തിൽ വ്യക്തമായ രഷ്ട്രീയം പറയുകയും ആർ.എസ്.എസിെൻറ കക്ഷി രാഷ്ട്രീയ വിഭാഗമാണ് ബി.ജെ.പിയെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്ത നേതാവാണ് ജിഗ്നേഷ് മേവാനി.
ഗുജറാത്തിലെ ഉനയിൽ പശുവിെൻറ പേരിൽ ദലിതരെ പരസ്യമായി ആക്രമിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ജിഗ്നേഷ് മേവാനി സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തുടർന്ന് ദലിതർക്ക് വേണ്ടിയുള്ള പോരാട്ടത്തിെൻറ മുൻനിരയിലേക്ക് മേവാനി എത്തുകയായിരുന്നു. ദലിതരുടെ അവകാശങ്ങൾക്ക് വേണ്ടി ആസാദ് കുഞ്ച് എന്ന പേരിൽ ദീർഘയാത്ര നടത്തിയതോടെ ദലിത് സമൂഹത്തിനിടയിൽ വീരപരിവേഷം മേവാനിക്ക് ലഭിച്ചു.
സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നതിനൊപ്പം മറുഭാഗത്ത് മറ്റൊരു ദലിത് യുവാവിനെ മേവാനിക്ക് ബദലായി രംഗത്തിറക്കാനും ബി.ജെ.പി മുതിർന്നു. ഉനയിലെ ദലിത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ എവിടെയും കാണാത്ത ഒരു കേഹർ സിങ് റാതോഡിനെയാണ് മറ്റൊരു മേവാനിയാകാൻ ബി.ജെ.പി കണ്ടെത്തിയത്. ഉനയിലെ സമരത്തിനു പിന്നില്‍ താനായിരുെന്നന്നും പിന്നീട് ജിഗ്നേഷ് നേതൃത്വം പിടിച്ചടക്കിയതാണെന്നുമായിരുന്നു റാതോഡ് തെരഞ്ഞെടുപ്പ് വേദികളിൽ അവകാശപ്പെട്ടത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ബി.ജെ.പിയുടെ കണക്ക് കൂട്ടലുകൾ പാളി.
ഗുജറാത്തിൽ ദലിത്-മുസ്ലിം െഎക്യം തുടരേണ്ടതിെൻറ ആവശ്യകതയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉടനീളം മേവാനി ഉയർത്തികാട്ടിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം നേടിയെങ്കിലും ദലിത്-മുസ്ലിം വിഷയങ്ങൾ മുമ്പത്തേക്കാളും ശക്തിയോടെ സംസ്ഥാനത്ത് ഉയർന്ന് വരുമെന്ന് തെളിയിക്കുന്നതാണ് മേവാനിയുടെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.