തിരയൊഴിയാതെ തീവ്ര ഹിന്ദുത്വ തോക്ക്

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിെൻറ കൊലപാതകം തീർത്ത ഞെട്ടലിൽ തരിച്ചിരിക്കുകയാണ് മാധ്യമലോകം. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ വിമർശനങ്ങളുടെ പേരിൽ വെടിയുണ്ടക്കിരയായ പുരോഗമന ചിന്തകൻ എം.എം. കൽബുർഗിയുടെ കൊലപാതകത്തിന് രണ്ടു വർഷം തികഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഗൗരി ലങ്കേഷിെൻറ കൊലപാതകം. 2015 ആഗസ്റ്റ് 31ന് കൽബുർഗിയെ വീട്ടിൽ കയറി വെടിവെച്ചുകൊന്ന സംഭവത്തിന് സമാന രീതിയിലാണ് ഈ കൊലപാതകവുമെന്നത് ഒരേ സംഘത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

കൽബുർഗി വധത്തിൽ അന്വേഷണം ഊർജിതമാണെന്ന് സർക്കാർ പറ‍യുമ്പോഴും പ്രതികളെ പിടികൂടാൻ കഴിയാതിരുന്ന പൊലീസിെൻറ നിസ്സംഗതയാണ് ഗൗരിയുടെ വിലപ്പെട്ട ജീവിതം കവരുന്നതിലേക്ക് നയിച്ചത്. കർണാടകയിലെയും മഹാരാഷ്ട്രയിലെയും തീവ്ര വലതുപക്ഷ സംഘടനകളുടെ നോട്ടപ്പുള്ളിയായിരുന്നു അവർ. 

2008ൽ ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷിക്കും മറ്റു നേതാക്കൾക്കുമെതിരെ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് ഗൗരി ലങ്കേഷിനെ പുറംലോകം കൂടുതൽ ശ്രദ്ധിക്കുന്നത്. ഈ വാർത്തയെത്തുടർന്ന് പ്രഹ്ലാദ് ജോഷി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഗൗരിക്ക് ആറു മാസം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. പിന്നീട് ജാമ്യം കിട്ടി. സാമൂഹികപ്രതിബദ്ധതയുള്ള  പത്രപ്രവർത്തകയായിരുന്നു ഗൗരി ലങ്കേഷെന്നതിന് വെടിയുണ്ടക്കു മുന്നിൽ കീഴടങ്ങുന്നതിന് മണിക്കൂറുകൾക്കുമുമ്പുള്ള അവരുടെ ട്വീറ്റ് തന്നെ തെളിവാണ്.

റോഹിങ്ക്യൻ അഭയാർഥികളെക്കുറിച്ച ആശങ്കയും നിരന്തരം വേട്ടയാടുന്നതിെൻറ വേദനയുമായിരുന്നു അവർ അവസാന ട്വീറ്റിൽ കുറിച്ചിട്ടത്. നിരവധി ഹിന്ദുക്കൾ റോഹിങ്ക്യൻ അഭയാർഥികളാൽ കൊല്ലപ്പെട്ടതായ വ്യാജ പോസ്റ്റുകളെ തുറന്നുകാട്ടുന്നതായിരുന്നു ട്വീറ്റ്. ഗൗരി ലങ്കേഷിെൻറ മരണ വാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. ഈ മരണം തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു എന്നാണ് മുതിർന്ന മാധ്യമപ്രവർത്തകനായ രാജ്ദീപ് സർ ദേശായി ട്വിറ്ററിൽ കുറിച്ചത്. അന്വേഷണാത്മക പത്രപ്രവർത്തകയായ റാണ അയ്യൂബിെൻറ പ്രശസ്ത കൃതിയായ ഗുജറാത്ത് ഫയൽസിന് കന്നട പതിപ്പ് തയാറാക്കിയത് ഗൗരിയായിരുന്നു. ഭീരുക്കളും മതഭ്രാന്തരുമായ ഹിന്ദുത്വവാദികൾ ജനങ്ങളെ നിരന്തരം വെറുപ്പിക്കുകയാണെന്നായിരുന്നു റാണ അയ്യൂബിെൻറ ആദ്യ പ്രതികരണം. 

സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ സമൂഹത്തിന് കനത്ത നഷ്ടമാണ് ഗൗരി ലങ്കേഷിെൻറ ദാരുണ കൊലപാതകമെന്ന് കർണാടക പി.സി.സി പ്രസിഡൻറ് ഡോ. ജി. പരമേശ്വര പറഞ്ഞു. ഭയാശങ്കകളില്ലാതെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ തുറന്ന് വിമർശിച്ചിരുന്ന ഗൗരിക്കുനേരെ വധഭീഷണിയോ മറ്റോ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൊലപാതകം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹിന്ദുത്വ തീവ്രവാദികളിലേക്ക് അന്വേഷണം നീങ്ങുന്നതായി സൂചനയുണ്ട്. 

 ഇതൊരു പത്രപ്രവർത്തകയുടെ മരണമല്ല, ജനാധിപത്യത്തിെൻറയും ഭരണഘടന തത്ത്വങ്ങളുടെയും അറുകൊലയാണെന്ന് കർണാടക കമ്യൂണൽ ഹാർമണി ഫോറം പ്രവർത്തകനും ഗൗരിയുടെ അടുത്ത സുഹൃത്തുമായ കെ.എൽ. അശോക് പറഞ്ഞു. വർഗീയതക്കെതിരെ എന്നും ശബ്ദമുയർത്തിയിരുന്ന ഞങ്ങളുടെയെല്ലാം ജീവൻ അപകടത്തിലാണെന്നറിയാം. എന്നാലിത് ഇത്രപെെട്ടന്ന് പ്രതീക്ഷിച്ചില്ല. നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി ഇപ്പോൾ ഗൗരി ലേങ്കഷും ^ഹിന്ദുത്വ വാദികളുടെ ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടി അശോക് പറഞ്ഞു.


 

Tags:    
News Summary - Gauri Lankesh shot dead-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.