ആഗ്ര: ആറാം വിവാഹത്തിനൊരുങ്ങിയ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ മൂന്നാം ഭാര്യയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തു. മായാവതി സര്‍ക്കാറിന്‍റെ കാലത്ത് യു.പി മന്ത്രിയായിരുന്ന ചൗധരി ബഷീറിനെതിരെയാണ് മൂന്നാം ഭാര്യ നഗ്മ പരാതി നൽകിയത്. ജൂലൈ 23നാണ് ചൗധരി ബഷീർ ആറാം വിവാഹത്തിന് ഒരുങ്ങുന്നെന്ന വിവരം തനിക്ക് ലഭിച്ചതെന്ന് ആഗ്രയിലെ മണ്ഡോല സ്റ്റേഷനില്‍ നൽകിയ പരാതിയിൽ നഗ്മ പറയുന്നു.
ഷായിസ്ത എന്ന യുവതിയെ ചൗധരി ബഷീര്‍ വിവാഹം കഴിക്കാനൊരുങ്ങുന്നെന്ന വിവരമാണ് തനിക്ക് ലഭിച്ചത്. ഇതേ തുടർന്ന് താൻ ചൗധരി ബഷീറിനെ കണ്ട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്നുമാണ് പരാതി. 2012ലാണ് താനും ചൗധരി ബഷീറും തമ്മിലുള്ള വിവാഹം നടന്നതെന്ന് നഗ്മ പറയുന്നു. വിവാഹത്തിന് ശേഷം ഭര്‍ത്താവും സഹോദരിയും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും അവർ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചൗധരി ബഷീറിനും നഗ്മക്കും രണ്ട് കുട്ടികളുണ്ട്.
പൊലീസിന്‍റെ സഹായം അഭ്യര്‍ഥിച്ച് നഗ്മ സോഷ്യല്‍ മീഡിയയില്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. മായാവതി സര്‍ക്കാറിന്‍റെ കാലത്തായിരുന്നു ചൗധരി ബഷീർ ഉത്തര്‍പ്രദേശിൽ മന്ത്രിയായിരുന്നത്. പിന്നീട് ബി.എസ്.പിയില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടിയിലേക്ക് പോയി. എന്നാല്‍ നിലവില്‍ ചൗധരി ബഷീര്‍ ഏത് പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. ഇദ്ദേഹത്തിനെതിരെ മറ്റ് നിരവധി ക്രിമിനല്‍ കേസുകളും കോടതിയില്‍ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.