അഹമ്മദാബാദ്: ഗുജറാത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എ.ഐ, ഡീപ്ഫേക്ക് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കനുഭായ് പാർമർ, ആശിഷ് വാലണ്ട്, മുഹമ്മദ് കൈഫ് പട്ടേൽ, ദീപ് ഗുപ്ത എന്നിവരാണ് പിടിയിലായത്.
ഇരകളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ജെമിനി എ.ഐ, മെറ്റാ എ.ഐ തുടങ്ങിയ എ.ഐ ചാറ്റബോട്ടുകളുടെ സഹായത്താൽ ഉയർന്ന നിലവാരമുള്ള ഡീപ്ഫേക്ക് വീഡിയോകളാണ് പ്രതികൾ നിർമിച്ചിരുന്നത്. വെരിഫിക്കേഷൻ സമയത്ത് ഈ വീഡിയോകൾ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച് 'ലൈവ്‌നെസ് ഡിറ്റക്ഷൻ' സംവിധാനങ്ങളുടെ തടസ്സമില്ലാതെയാണ് തട്ടിപ്പു നടത്തുകയായിരുന്നു. ഇത്തരത്തിൽ കോമൺ സർവീസ് സെന്റർ (സി.എസ്.സി) കിറ്റുകൾ വഴി ഇരകളുടെ ആധാർ പ്രൊഫൈലുകളുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറുകൾ മാറ്റാൻ ഇവർക്ക് സാധിച്ചു. ഇതോടെ ഡിജിലോക്കർ, ബാങ്കിംഗ് സേവനങ്ങൾ തുടങ്ങിയവയുടെ നിയന്ത്രണം സംഘം കൈക്കലാക്കി.
മൊബൈൽ നമ്പറുകൾ മാറ്റിയ ശേഷം ഒ.ടി.പി വഴി ഉപയോഗിച്ച് ഐ.ഡി.എഫ്.സി, കോട്ടക് മഹീന്ദ്ര, ജിയോ പേയ്‌മെന്റ്സ് ബാങ്ക് തുടങ്ങിയ ബാങ്കുകളിൽ വ്യാജ അക്കൗണ്ടുകൾ ഇവർ ആരംഭിക്കുകയും ചെയ്തു. ഇതോടൊപ്പം ആർ.കെ ബൻസാൽ, ട്രൂ ക്രെഡിറ്റ്സ്, ഏർളി സാലറി തുടങ്ങി വിവിധ ലോൺ ആപ്പുകൾ വഴി ഇരകളുടെ പേരിൽ വൻതുക പേഴ്സണൽ ലോണുകൾ എടുത്ത് അവരെ കടക്കെണിയിലാക്കുകയും ചെയ്തു. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അഹമ്മദാബാദിൽ പൊലീസ് ആധാർ സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.