ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ രാജ്യ തലതലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭം 50 ദിനം പിന്നിട്ടു. കേന്ദ്രസർക്കാറുമായി ജനുവരി 15ന് ഒമ്പതാംവട്ട ചർച്ച നടത്തുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
ഒമ്പതാം വട്ട ചർച്ചയിലും പ്രതീക്ഷ ഇല്ലെന്നും സമരം കടുപ്പിക്കുമെന്നും കർഷക സംഘടനകൾ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കർഷകരുടെ നിലപാട്.
നിയമങ്ങൾ നടപ്പാക്കുന്നത് മരവിപ്പിക്കാനും കാർഷിക നിയമത്തെക്കുറിച്ച് പഠിക്കാൻ സമിതി രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ചർച്ച. നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.
കാർഷിക നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രം വീണ്ടും ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കേ, പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും കൂടുതൽ കർഷകർ ഡൽഹിയിലേക്ക് തിരിച്ചു. ഡൽഹിയിലെ അഞ്ച് അതിർത്തികൾ സ്തംഭിപ്പിച്ചുകൊണ്ടാണ് കർഷക പ്രക്ഷോഭം.
വെള്ളിയാഴ്ച നടത്തുന്ന ചർച്ച ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. കർഷക നേതാക്കളുമായി തുറന്ന മനസോടെ ചർച്ചക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.