ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് പലയിടങ്ങളിലായി നടപ്പാക്കുന്ന അടച്ചിടൽ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടച്ചിടൽ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ അത് കൃത്യമായി നടപ്പാക്കണം. അതിനിടെ, രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 415 ആയി ഉയർന്നു. ഇന്ന് മുംബൈയിൽ ഫിലിപ്പീൻസ് പൗരൻ മരിച്ചതോടെ രാജ്യത്ത് ആകെ മരണം എട്ട് ആയി.
അടച്ചിടൽ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ അത് കർശനമായി നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാറുകൾ ഉറപ്പാക്കണമെന്ന് കേന്ദ്രം നൽകിയ നിർദേശത്തിൽ പറയുന്നു. ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കണം.
ലോക്ക് ഡൗൺ ഗൗരവത്തോടെ കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിർദേശങ്ങൾ കടുപ്പിച്ച് കേന്ദ്രം രംഗത്തെത്തിയത്.
‘‘പലരും ഇപ്പോഴും ലോക്ക് ഡൗണിനെ ഗൗരവമായി എടുക്കുന്നില്ല. ദയവായി സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക, നിർദ്ദേശങ്ങൾ ഗൗരവമായി പാലിക്കുക. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഞാൻ സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കുന്നു’’ പ്രധാനമന്ത്രി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.