കോണ്‍ഗ്രസിന്‍െറ വീഴ്ച ദയനീയം

ന്യൂഡല്‍ഹി: അഞ്ചിടത്തെ നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞെന്ന ചിന്താഗതിയിലാണ് കോണ്‍ഗ്രസ്. യു.പിയിലെ ബി.ജെ.പിയുടെ മുന്നേറ്റം മാറ്റിനിര്‍ത്തിയാല്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ചതിനപ്പുറം അടിപതറിയിട്ടില്ല. അതേസമയം, ദേശീയ കക്ഷികളായ കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും കരുത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്നു. 

പാര്‍ട്ടിയുടെയും ബി.ജെ.പി ഇതര പ്രതിപക്ഷനിരയുടെയും വീണ്ടെടുപ്പ് എന്ന വെല്ലുവിളിയില്‍ പ്രാദേശിക കക്ഷികളുടെ മുന്‍നിരയില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസിന് അവസരം നല്‍കുന്നതാണ് തെരഞ്ഞെടുപ്പു ഫലങ്ങളെന്ന് നേതൃനിരയില്‍ അഭിപ്രായമുണ്ട്. ബി.ജെ.പിയുടെ മതരാഷ്ട്രീയം വിജയിക്കുമ്പോള്‍, ജാതിരാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുനില്‍ക്കുന്ന പ്രാദേശിക കക്ഷികള്‍ ദുര്‍ബലപ്പെടുന്നതാണ് ഇതിന്‍െറ പശ്ചാത്തലം. 

യു.പിയില്‍ കോണ്‍ഗ്രസിന് കിട്ടിയത് ഏഴു സീറ്റാണ്. കഴിഞ്ഞ തവണ 28 സീറ്റുണ്ടായിരുന്നു. സമാജ്വാദി പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യത്തെ ഇതിന്‍െറ പേരില്‍ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറല്ല. ഈ സഖ്യം ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ട് എന്നനിലയില്‍ കൂടിയാണ് കോണ്‍ഗ്രസ് കാണുന്നത്. സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്നുനിന്നില്ലായിരുന്നെങ്കില്‍, ബി.ജെ.പിയുടെ തേരോട്ടത്തിനിടയില്‍ ഏഴു സീറ്റുപോലും കിട്ടുമായിരുന്നില്ല എന്ന യാഥാര്‍ഥ്യവും കോണ്‍ഗ്രസിന്‍െറ അകത്തളങ്ങളില്‍നിന്ന് ഉയരുന്നുണ്ട്.

 അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ ലോക്സഭ മണ്ഡലങ്ങളായ റായ്ബറേലി, അമത്തേി എന്നിവിടങ്ങളിലും ബി.ജെ.പി മേധാവിത്തം ഉറപ്പിച്ചത് കോണ്‍ഗ്രസിനെ കടുത്ത ഉത്കണ്ഠയിലാക്കുന്നുമുണ്ട്. പഞ്ചാബിലേതാണ് കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയ ഏറ്റവും വലിയ വിജയം. ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യത്തെ നിയന്ത്രിച്ചിരുന്ന ബാദല്‍ കുടുംബത്തെ ചൂഴ്ന്നുനിന്ന ഒട്ടേറെ അഴിമതി, മാഫിയ കഥകള്‍ക്കിടയില്‍ കോണ്‍ഗ്രസിന് സ്വാഭാവികമായി ജയിക്കാമെന്ന അവസ്ഥയുണ്ടായിരുന്നു. 

എന്നാല്‍, ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശംകൂടി ഉണ്ടായപ്പോള്‍ വീണ്ടും കൈവിട്ടുപോകുമെന്ന പ്രതീതി പരന്നതാണ്. ക്യാപ്ടന്‍ അമരീന്ദര്‍ സിങ്, നവജ്യോത്സിങ് സിദ്ദു എന്നിവരെ മുന്‍നിരയില്‍ നിര്‍ത്തിയതു വഴിയാണ് കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ വഴിയൊരുങ്ങിയത്. സിഖ് സമുദായത്തിന്‍െറ ഈറ്റില്ലമായ പഞ്ചാബില്‍ പുറംനാട്ടുകാരായ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും രണ്ടാമത്തെ പരിഗണന മാത്രമാണ് സ്വാഭാവികമായും കിട്ടിയത്. 

Tags:    
News Summary - up election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.