മാന്ദ്യം, മരവിപ്പ്; ‘ക്യൂ ഇന്ത്യ’ 30 ദിനം

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ട് അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തി ഒരു മാസം പിന്നിടുമ്പോള്‍ പണമിടപാടുരംഗം കടുത്ത മരവിപ്പില്‍. സര്‍ക്കാറിന്‍െറ അവകാശവാദങ്ങള്‍ക്കിടയില്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ തുടരുകയാണ്. വ്യാപാരവും വളര്‍ച്ചയും പിന്നോട്ടടിച്ച് രാജ്യം സാമ്പത്തികമാന്ദ്യത്തിന്‍െറ പിടിയിലാണ്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി തയാറാകാത്തതില്‍ തുടങ്ങിയ പാര്‍ലമെന്‍റ് സ്തംഭനം ബുധനാഴ്ചയും തുടര്‍ന്നു. ബഹളംമൂലം ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തിന്‍െറ ഒറ്റ ദിവസംപോലും നടപടി നടന്നിട്ടില്ല. നോട്ട് അസാധുവാക്കി ഒരു മാസം പിന്നിടുന്ന വ്യാഴാഴ്ച പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിപക്ഷം കരിദിനം ആചരിക്കും. നിയന്ത്രണങ്ങളില്ലാതെ എന്ന് പണം പിന്‍വലിക്കാനാകുമെന്നതില്‍ സര്‍ക്കാറില്‍നിന്നോ റിസര്‍വ് ബാങ്കില്‍നിന്നോ ഒരു ഉറപ്പുമില്ല. മൊത്ത ആഭ്യന്തര ഉല്‍പാദനം രണ്ടു ശതമാനം വരെ പിന്നോട്ടടിക്കുമെന്നും മാസങ്ങള്‍ കഴിയാതെ നിലവിലെ സ്ഥിതിയില്‍ അയവ് പ്രതീക്ഷിക്കേണ്ട എന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. കൂലിപ്പണി, കൃഷി, ഗാര്‍ഹിക ചെലവ്, ചില്ലറവ്യാപാരം മുതല്‍ ഓട്ടോമൊബൈല്‍ വ്യവസായവും ഓഹരിവിപണിയും വരെ പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ‘താല്‍ക്കാലികമായ’ ചില മുടക്കമുണ്ടാകുമെന്ന് ദൈ്വമാസ സാമ്പത്തിക നയ പ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് ബുധനാഴ്ച തുറന്നുസമ്മതിച്ചു. രൊക്കം പണം ഉപയോഗിക്കേണ്ടിവരുന്ന ചില്ലറവ്യാപാരം, ഹോട്ടല്‍, റസ്റ്റാറന്‍റ്, ഗതാഗതം, അസംഘടിത മേഖല എന്നിവയില്‍ പ്രയാസം നേരിടേണ്ടിവരുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു.
അതേസമയം, ജനങ്ങള്‍ സര്‍ക്കാറിനൊപ്പമാണെന്ന അവകാശവാദമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ നടത്തിയത്. എന്നാല്‍, പൊതുചിത്രം മറ്റൊന്നാണ്. കള്ളപ്പണവേട്ടയുടെ പേരില്‍ സര്‍ക്കാറിനൊപ്പം നിന്നവര്‍പോലും പ്രയാസങ്ങളുടെ മാസം പിന്നിടുമ്പോള്‍ രോഷത്തിലാണ്.
സ്വന്തം അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശമ്പളവാരം പിന്നിടുമ്പോഴും കഴിയുന്നില്ല. ആഴ്ചയില്‍ 24,000 രൂപ വരെ പിന്‍വലിക്കാമെന്ന് പറയുന്നുണ്ടെങ്കിലും നോട്ടുദാരിദ്ര്യംമൂലം ഇടപാടുകാരെ അവധി പറഞ്ഞ് മടക്കിവിടുന്ന സ്ഥിതി അധികാര സിരാകേന്ദ്രമായ ഡല്‍ഹിയില്‍പോലും തുടരുകയാണ്. ഡല്‍ഹിയിലെ എ.ടി.എമ്മുകള്‍ മിക്കതും അടച്ചിട്ടിരിക്കു.
ഒന്നുരണ്ടു ദിവസം ബാങ്കും എ.ടി.എമ്മും അടച്ചിടേണ്ടിവരുമെന്നും ഏതാനും ദിവസത്തേക്ക് ചില്ലറ പ്രയാസങ്ങള്‍ ഉണ്ടാകുമെന്നും പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയെങ്കിലും, സര്‍ക്കാറിന്‍െറയും റിസര്‍വ് ബാങ്കിന്‍െറതന്നെയും ഗുരുതരമായ ആസൂത്രണപ്പിഴവാണ് പുറത്തുവന്നിരിക്കുന്നത്.
 വ്യക്തമായ രൂപരേഖയില്ലാതെ രണ്ടു ഡസനിലേറെ തവണയാണ് നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് തിരുത്തല്‍ വരുത്തിയത്. നോട്ട് അസാധുവാക്കലിന്‍െറ പ്രയാസങ്ങള്‍ 90ഓളം പേരുടെ ജീവനെടുത്തു. 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്  കള്ളപ്പണം, ഭീകരത, കള്ളനോട്ട് എന്നിവ തടയാനാണെന്ന് സര്‍ക്കാര്‍ തുടക്കത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ബാങ്കിങ് സംവിധാനത്തിന്‍െറ വിശ്വാസ്യത ഇടിഞ്ഞതിനു പിന്നാലെ,നോട്ടുരഹിത പണമിടപാട് സാര്‍വത്രികമാക്കുന്നതിലേക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചയുടെ വഴി തിരിച്ചിരിക്കുന്നത്.
Tags:    
News Summary - demonetisation : 30 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.