ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപക്കേസിൽ ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീം കോടതിയിൽ പുനപരിശോധനാ ഹരജി നൽകി ഉമർ ഖാലിദ്. തനിക്ക് ജാമ്യം നിഷേധിച്ച സുപ്രീം കോടതിയുടെ ഉത്തരവിനെതിരെയാണ് ഖാലിദ് വീണ്ടും കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ഹരജി പരാമർശിക്കുകയും തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഏപ്രിൽ 16-നാണ് ഹരജി പരിഗണിക്കുക. ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വിചാരണ തടവുകാരനായി ജയിലിൽ തുടരുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്കോടതികളും ഹൈകോടതിയും തള്ളിയിരുന്നു. ജനുവരിയിൽ സുപ്രിംകോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇപ്പോൾ പുനപരിശോധനാ ഹരജി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 5-ന് ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി കേസിലെ മറ്റ് അഞ്ച് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും പങ്കാളിത്തമുണ്ടെന്ന് നിരീക്ഷിച്ചായിരുന്നു ഇവർക്ക് ജാമ്യം നൽകാതിരുന്നത്. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ശിഫാർ റഹ്മാൻ, മുഹമ്മദ് സലിം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കാണ് അന്ന് കോടതി ജാമ്യം നൽകിയത്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ വിരുദ്ധ നിയമമായ യു.എ.പി.എ (UAPA) പ്രകാരമാണ് ഉമർ ഖാലിദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും സുരക്ഷയെയും ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തി എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
വ്യക്തിസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുസമാധാനത്തിനും മുൻഗണന നൽകേണ്ടതുണ്ടെന്നും പ്രത്യേക നിയമങ്ങളിലെ വ്യവസ്ഥകൾ പാലിക്കാൻ കോടതി ബാധ്യസ്ഥമാണെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.