ബംഗളൂരു: അസുഖബാധിതയായ മാതാവിനെ സന്ദർശിക്കാൻ കേരളത്തിലേക്ക് പോകാൻ അനുമതി ന ൽകണമെന്നാവശ്യപ്പെട്ട് ബംഗളൂരു സ്ഫോടനകേസ് വിചാരണത്തടവുകാരനായ മുഹമ്മദ് സകരിയ്യ നൽകിയ ഹരജി ബംഗളൂരുവിലെ പ്രത്യേകകോടതി തള്ളി. ജമ്മു-കശ്മീരിലെ പ്രത്യേക ഭരണഘടന പദവി എടുത്തുകളഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹരജി തള്ളിയത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ സകരിയ്യ 2008ൽ നടന്ന ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എട്ടാം പ്രതിയാണ്. 10 വർഷത്തിലേറെയായി വിചാരണത്തടവുകാരനായി കഴിയുകയാണ്.
മാതാവ് കെ. ബിയ്യുമ്മയെ സന്ദർശിക്കാൻ അഞ്ചു ദിവസത്തെ അനുമതി തേടിയാണ് സകരിയ്യ ജാമ്യഹരജി നൽകിയത്. എന്നാൽ, കേരളത്തിലേക്കും തിരിച്ചും സകരിയ്യക്ക് അകമ്പടിയേകാൻ പൊലീസുകാരെ ഇൗ സാഹചര്യത്തിൽ അനുവദിക്കാനാവില്ലെന്നും അതിനാൽ ജാമ്യം നൽകാനാവില്ലെന്നും പ്രത്യേക വിചാരണ കോടതി ജഡ്ജി സദാശിവ എസ്. സുൽത്താൻപുരി പറഞ്ഞു. ബംഗളൂരു നഗരത്തിൽ സിറ്റി പൊലീസ് കമീഷണർ അതിജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പൊലീസുകാരെ മുഴുവൻ നഗരത്തിലെ ക്രമസമാധാന പാലനത്തിന് നിയോഗിച്ചതിനാൽ പ്രതിയുടെ സുരക്ഷക്കായി പൊലീസുകാരെ അകമ്പടിയായി അയക്കാനാവില്ല. കേസിെൻറ വിചാരണ നടക്കുന്ന വേളയിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് വിചാരണ തടസ്സപ്പെടുത്താനിടയാക്കുമെന്നും ജഡ്ജി സൂചിപ്പിച്ചു.
ജാമ്യഹരജിയോെടാപ്പം സകരിയ്യ സമർപ്പിച്ച മാതാവിെൻറ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ആരോഗ്യനില സാധാരണ നിലയിലാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. മാതാവിനെ സകരിയ്യയുടെ സഹോദരൻ പരിപാലിക്കുമെന്ന് പറഞ്ഞ കോടതി ഹരജിക്കാരെൻറ ആവശ്യം തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.