ആറാം ക്ലാസുകാരിയുടെ കഴുത്തിൽ കത്തിവെച്ച് നെറ്റിയിൽ സിന്ദൂരം ചാർത്തിയ എട്ടാം ക്ലാസുകാരൻ പിടിയിൽ

ലഖ്നോ: ആറാം ക്ലാസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തിവെച്ച ശേഷം നെറ്റിയിൽ സിന്ദൂരം ചാർത്തിയ എട്ടാം ക്ലാസ് വിദ്യാർഥി പിടിയിൽ. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് 16 വയസ്സുള്ള ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

'ആൺകുട്ടി ഒരു സുഹൃത്തിനൊപ്പമാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. പിന്നീട് കഴുത്തിൽ കത്തി വെച്ച്പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം പുരട്ടി. സഹായത്തിനായി പെൺകുട്ടി നിലവിളിച്ചെങ്കിലും ആളുകൾ എത്തുന്നതിന് മുമ്പ് തന്നെ ഇരുവരും രക്ഷപ്പെട്ടു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ആൺകുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ് - മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ രവികുമാർ റായ് പറഞ്ഞു. പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്നും താൻ പെൺകുട്ടിയെ സ്നേഹിക്കുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആൺകുട്ടി ചോദ്യം ചെയ്യലിൽ പറഞ്ഞതായി റായ് വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് മാസമായി വിവാഹാഭ്യർഥന നടത്തി പെൺകുട്ടിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. ഇത് അറിഞ്ഞതോടെ പെൺകുട്ടിയെ മാതാപിതാക്കൾ മറ്റൊരു സ്കൂളിൽ ചേർത്തു. സാമൂഹ്യ അവഹേളനം ഭയന്ന് പൊലീസിലും പരാതി നൽകിയില്ല.

Tags:    
News Summary - Class 8 boy barges into Class 6 girl’s house, applies ‘sindoor’ on her forehead at knifepoint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.