കാൺപൂർ: രാമക്ഷേത്ര നിർമാണത്തിനായുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ, സംഭാവനകൾ ദുരുപയോഗം ചെയ്തതിനെക്കുറിച്ചും മോഷ്ടിച്ചതിനെക്കുറിച്ചും തനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാമെന്ന് ബി.ജെ.പി നേതാവും മുൻ എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് അവകാശപ്പെട്ടു. എന്നാൽ നിലവിൽ സത്യം വെളിപ്പെടുത്താൻ തക്ക സാഹചര്യത്തിലല്ല താനെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ വളരെ ബലഹീനനായ ഒരു വ്യക്തിയാണ്. സത്യം പറഞ്ഞാൽ, ഞാൻ കുഴപ്പത്തിലാകും, കാരണം അവർ വളരെ ശക്തരായ ആളുകളാണ്. ഇപ്പോൾ സത്യം പറയാനുള്ള ധൈര്യം എനിക്കില്ല. സമയം വരുമ്പോൾ ഞാൻ സംസാരിക്കും." ബുധനാഴ്ച വിഷ്ണുഹർപൂരിലെ തന്റെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബ്രിജ് ഭൂഷൺ പറഞ്ഞു.
ഏതാനും ദിവസം മുമ്പ് രാമക്ഷേത്ര നിർമാണത്തിന്‍റെ സംഭാവനകളിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ക്രമക്കേട് ആരോപിച്ചിരുന്നു. ക്ഷേത്ര നിർമാണത്തിന് ലഭിച്ച സംഭാവനകളിൽ നിന്ന് കോടിക്കണക്കിന് രൂപ കാണാതായെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നുമായിരുന്നു അഖിലേഷിന്‍റെ ആവശ്യം.
ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്താണ് 19000 കോടി രൂപ മുടക്കി രാമക്ഷേത്രം പണിതത്. ക്ഷേത്ര നിർമാണത്തിന് 3000 കോടി രൂപ സംഭാവന ലഭിച്ചുവെന്നാണ് കണക്ക്. ഇതിലാണ് വൻ അഴിമതി നടന്നുവെന്ന വെളിപ്പെടുത്തലുകൾ പുറത്തു വന്നിരിക്കുന്നത്. അതേസമയം, ഓഡിറ്റിൽ ക്രമക്കേടൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ട്രസ്റ്റിന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.