ന്യൂഡൽഹി: ബി.ജെ.പിയോട് ഒാരോ ദിവസവും പോരാടുമെന്ന് കോൺഗ്രസ് എം. പിമാരുടെ യോഗത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. ആദ്യം ആരാണ് നിങ്ങളെന്ന് നിങ്ങൾ മനസ്സിലാക്കണം. ഒാരോ ഇന്ത്യക്കാരനും വേണ്ടിയാണ് നിങ്ങളുടെ പോരാട്ടം. വിദ്വേഷവും ഭീരുത്വവും രോഷവുമാണ് നിങ്ങളോട് വരുംനാളുകളിൽ ഏറ്റുമുട്ടുക. കൂടുതൽ വീര്യത്തോടെ മുന്നോട്ടുനീങ്ങണം. കോൺഗ്രസിന് 52 എം.പിമാരേ ഉള്ളൂവെങ്കിലും ഭരണഘടനയും സ്ഥാപനങ്ങളും സംരക്ഷിക്കാൻ സധൈര്യം അവർ പ്രവർത്തിക്കും. പാർലമെൻറിൽ ബി.ജെ.പിക്ക് കാര്യങ്ങൾ അനായാസമായിരിക്കില്ലെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും കടുത്ത തെരഞ്ഞെടുപ്പിലാണ് പാർട്ടി സ്ഥാനാർഥികൾ പൊരുതിയതെന്ന് സോണിയ ഗാന്ധി പറഞ്ഞു. പണഞെരുക്കം, ജനാഭിപ്രായം വളച്ചൊടിക്കുന്ന തെറ്റായ പ്രചാരണം എന്നിവയെല്ലാം നേരിടേണ്ടിവന്നു. പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം വഴി 12.3 കോടി വോട്ടർമാർ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചു. ഭരണഘടന സംരക്ഷിക്കാനുള്ള വോട്ടാണ് അവ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാപ്പകൽ അധ്വാനിക്കുകയും നിർഭയനേതൃത്വം കാഴ്ചവെക്കുകയും ചെയ്തു. രാജ്യത്തെ ഒാരോ പ്രവർത്തകെൻറയും ആദരവും സ്നേഹവും സമ്പാദിക്കാൻ അദ്ദേഹത്തിനായി. പ്രതിസന്ധിയുടെ ഇൗ ഘട്ടത്തിൽ കോൺഗ്രസ് നേരിടുന്ന നിരവധി വെല്ലുവിളികൾ തിരിച്ചറിയണം. കഴിഞ്ഞ ദിവസം സമ്മേളിച്ച പ്രവർത്തക സമിതിക്കുശേഷം പാർട്ടി ശക്തിപ്പെടുത്താനുള്ള വിവിധ മാർഗങ്ങൾ ചർച്ച ചെയ്തുവരുകയാണ്.
രാജ്യസഭയിൽ സർക്കാർ പ്രതിപക്ഷത്തെ കൂടുതൽ വെല്ലുവിളിക്കുമെന്നിരിക്കേ, സമാന ചിന്താഗതിക്കാരുമായി കൂടുതൽ സഹകരിച്ച് ഏകോപിതമായി മുന്നോട്ടുനീങ്ങണം. ജനവികാരം പാർലമെൻറിൽ പ്രതിഫലിപ്പിക്കണം. ജാഗ്രത കൈവിടാൻ പാടില്ല. സത്യത്തിനും സുതാര്യതക്കും വേണ്ടി പോരാട്ടം തുടരണം. മുെമ്പാരിക്കലുമില്ലാത്ത പ്രതിസന്ധിയാണ് മുന്നിൽ. അത് പുതിയ അവസരത്തിേൻറതുമാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുകയും വേണം. വെല്ലുവിളികൾ അതിജീവിച്ച് വീണ്ടും കോൺഗ്രസ് വളരുമെന്ന് സോണിയ പറഞ്ഞു.
പാർലമെൻററി പാർട്ടി സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് പുതിയ നേതാവിെൻറ പേര് നിർദേശിക്കാൻ മുൻ പ്രധാനമന്ത്രി മൻേമാഹൻ സിങ്ങിനെ ക്ഷണിച്ചു. സോണിയയുടെ പേര് അദ്ദേഹം നിർദേശിച്ചപ്പോൾ കെ. മുരളീധരൻ പിന്താങ്ങി. 17നാണ് പാർലമെൻറ് സമ്മേളനം തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.