ഛത്തിസ്ഗഢില്‍ ചര്‍ച്ചിനുനേരെ ബജ്റംഗ്ദള്‍ ആക്രമണം;  അഞ്ചുപേര്‍ക്ക് പരിക്ക്


റായ്പുര്‍: റായ്പുരിലെ കാച്ന മേഖലയിലെ ചര്‍ച്ചില്‍ 25ഓളം ബജ്റംഗ്ദളുകാര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ആക്രമികള്‍ ചര്‍ച്ചിലെ വസ്തുക്കള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം പ്രാര്‍ഥന നടക്കുന്നതിനിടെയായിരുന്നു സംഭവം. ഉച്ചയോടെ ചര്‍ച്ചിലേക്ക് അതിക്രമിച്ചുകടന്ന ആക്രമികള്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും അവിടെയുണ്ടായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയും മര്‍ദിച്ചതായും ദൃക്സാക്ഷി പറഞ്ഞു. 65ഓളം വിശ്വാസികള്‍ ഈ സമയത്തുണ്ടായിരുന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചര്‍ച്ചിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് ചര്‍ച്ചിലെ വസ്തുക്കള്‍ നശിപ്പിക്കുകയായിരുന്നെന്ന് ഛത്തിസ്ഗഢ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്‍റ് അരുണ്‍ പന്നാലാല്‍ പറഞ്ഞു. ആക്രമികള്‍ സ്ത്രീകളുടെ വസ്ത്രം കീറിയതായും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഒരു കുട്ടിയെ പുറത്തേക്ക് എറിഞ്ഞതായും പൊലീസ് എത്തിയപ്പോള്‍ അവര്‍ ഓടിരക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ആക്രമികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആക്രമികള്‍ ഉപയോഗിച്ചു എന്ന് സംശയിക്കുന്ന മൂന്നു ബൈക്കുകള്‍ ചര്‍ച്ചിനു സമീപത്തുനിന്ന് പൊലീസ് പിടിച്ചെടുത്തു. സ്ത്രീകള്‍ക്കെതിരെ പീഡനം നടന്നു എന്നവാര്‍ത്ത പൊലീസ് നിഷേധിച്ചു. പിടിച്ചെടുത്ത ബൈക്കുകളുടെ ഉടമകളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.