ഇന്ത്യ-സിംഗപ്പൂര്‍ ബന്ധം തന്ത്രപരമായ സഹകരണത്തിലേക്ക്

സിംഗപ്പൂര്‍ സിറ്റി: തന്ത്രപരമായ സഹകരണത്തിന്‍െറ തലത്തിലേക്ക് പരസ്പര ബന്ധം ഉയര്‍ത്താന്‍ ഇന്ത്യയും സിംഗപ്പൂരും തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവന പുറത്തിറക്കിയതിനൊപ്പം സൈബര്‍ സുരക്ഷ, സമുദ്ര ഗതാഗതം, വ്യോമ ഗതാഗതം തുടങ്ങിയ മേഖലകളില്‍ വര്‍ധിത പ്രതിരോധ സഹകരണത്തിനുള്‍പ്പെടെ ഒമ്പത് കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ദ്വിദിന സന്ദര്‍ശനത്തിനത്തെിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീഷ്യന്‍ ലോങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്.
സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്‍െറ രണ്ടാം ദിനം പ്രസിഡന്‍റ് ടോണി ടാന്‍ കെങ്ങുമായും മോദി കൂടിക്കാഴ്ച നടത്തി. പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതിയായ ഇസ്താനയില്‍ മോദിക്ക് ആചാരപരമായ സ്വീകരണം ഒരുക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലെ തന്ത്രപരമായ സഹകരണം കൂടുതല്‍ മേഖലാ സുസ്ഥിരതക്കും വളര്‍ച്ചക്കുമുള്ള രൂപരേഖകൂടിയാണെന്ന് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനുള്ളതാണ് ഒരു കരാര്‍. പ്രതിരോധ മന്ത്രിമാര്‍ തമ്മിലെ സംഭാഷണം, സംയുക്ത സൈനികാഭ്യാസം,  പ്രതിരോധ ഉല്‍പാദന, നിര്‍മാണ രംഗത്ത് പരസ്പര സഹകരണത്തിനുള്ള സാധ്യതകള്‍ കണ്ടത്തെുന്നതിന് പ്രതിരോധ വ്യവസായ മേഖലകള്‍ തമ്മില്‍ സഹകരണം തുടങ്ങിയവ ഇതിന്‍െറ ഭാഗമാണ്. നഗര വികസനം, സാംസ്കാരിക കൊടുക്കല്‍ വാങ്ങലുകള്‍ എന്നിവക്കുള്ള സഹകരണവും കരാറില്‍ ഉള്‍പ്പെടുന്നു.
രാഷ്ട്രപതി ഭവന്‍, ഇസ്താന എന്നിവയെക്കുറിച്ചുള്ള അനുസ്മരണ സ്റ്റാമ്പുകളും ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് പുറത്തിറക്കി. തിങ്കളാഴ്ച വൈകീട്ട് സിംഗപ്പൂരിലത്തെിയ മോദി ചൊവ്വാഴ്ച രാവിലെ പ്രമുഖ വ്യക്തികളുമായി പ്രഭാത ഭക്ഷണത്തിനിടെ കൂടിക്കാഴ്ച നടത്തി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ പദ്ധതിയില്‍ സഹകരിക്കാന്‍ സിംഗപ്പൂര്‍ നിക്ഷേപകരെ അദ്ദേഹം സ്വാഗതംചെയ്തു. 20ഓളം സ്മാര്‍ട് സിറ്റികള്‍ നിര്‍മിക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാറിന്‍െറ സഹകരണവും അദ്ദേഹം തേടി. ഇന്ത്യയില്‍ ‘പല സിംഗപ്പൂരുകള്‍ സൃഷ്ടിക്കുക’ എന്ന ആശയം സിംഗപ്പൂര്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രിയെ മോദി ക്ഷണിച്ചു. സിംഗപ്പൂരിന്‍െറ ഒൗദ്യോഗിക മുദ്രയുടെ ഭാഗമായ ഏഷ്യാറ്റിക് സിംഹത്തെ കാണാന്‍ പ്രധാനമന്ത്രിയെയും കുടുംബത്തെയും ഗുജറാത്തിലേക്കും അദ്ദേഹം ക്ഷണിച്ചു. വ്യോമയാന രംഗത്തും വിമാനത്താവള മാനേജ്മെന്‍റ് രംഗത്തും സഹകരണത്തിന് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സിംഗപ്പൂര്‍ കോഓപറേഷന്‍ എന്‍റര്‍പ്രൈസും ധാരണപത്രം ഒപ്പുവെച്ചു. ജയ്പൂര്‍, അഹ്മദാബാദ് വിമാനത്താവളങ്ങളിലാണ് പദ്ധതിക്ക് തുടക്കംകുറിക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.