ലഖ്നോ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് യു.പിയിൽ ദലിത് യുവാക്കൾക്ക് ക്രൂരമർദ്ദനം. ഹിന്ദു യുവവാഹിനി പ്രവർത്തകരാണ് പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് യുവാക്കളായ ഉമ, സോനു എന്നിവരെ മർദ്ദിച്ചത്. ബലിയ ജില്ലയിലെ റസ്റ ടൗണിൽ വെച്ചാണ് ഇവർക്ക് മർദ്ദനമേൽക്കേണ്ടി വന്നത്. മർദ്ദനത്തിന് ശേഷം തല ഭാഗികമായി മൊട്ടയടിച്ച് പശുകള്ളൻമാർ എന്നെഴുതിയ പ്ലക്കാർഡ് കഴുത്തിൽ തൂക്കി ഇവരെ നഗരത്തിലുടെ നടത്തിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം യുവവാഹിനി പ്രവർത്തകരുടെ പരാതിയിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മോഷണം, പശുക്കടത്ത് തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കേസ്.
അതേ സമയം, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഹിന്ദു യുവവാഹിനി പ്രവർത്തകർ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നും മർദ്ദനമേറ്റവർ പ്രതികരിച്ചു. മർദ്ദനമേറ്റ ഉമയുടെയും സോനുവിെൻറയും പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാത്ത 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ദലിത് യുവാക്കൾ മോഷ്ടിച്ചുവെന്ന് പറയുന്ന പശുക്കളുടെ ഉടമസ്ഥത അവകാശപ്പെട്ട് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.