ഭോപാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ ബുധനാഴ് രാത്രിയുണ്ടായ വാഹനാപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം. 13 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു. രാത്രി 8.30ഓടെ ദേശീയപാതയിലെ പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് അപകടം.
35 തൊഴിലാളികളുമായി പോയ പിക്കപ്പ് ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പിക്കപ്പ് നിരവധി തവണ തലകീഴായി മറിഞ്ഞതായും വാഹനത്തിന് താങ്ങാവുന്നതിൽ അധികം ഭാരം ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു. മരിച്ചവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നതായും വിവരമുണ്ട്.
പ്രദേശവാസികളും പൊലീസുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ജില്ല ആശുപത്രിയിലെത്തിച്ചു. 12 പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. തിർല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗതവും ഭാരവും മൂലം വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം സഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.