പ്രതീകാത്മക ചിത്രം
ലണ്ടൻ: ലോകമെമ്പാടുമുള്ള മനുഷ്യരുടെ കരൾ ആരോഗ്യത്തെക്കുറിച്ച് അതീവ ഗുരുതരമായ മുന്നറിയിപ്പുമായി അന്താരാഷ്ട്ര മെഡിക്കൽ ജേണലായ 'ദ ലാൻസെറ്റ്'. ജീവിതശൈലിയിലെ മാറ്റങ്ങളും അമിതവണ്ണവും കാരണം 2050ഓടെ ലോകത്തെ 180 കോടിയിലധികം ആളുകൾ ഗുരുതരമായ കരൾ രോഗത്തിന്റെ പിടിയിലാകുമെന്ന് പഠനം വ്യക്തമാക്കുന്നു.
മുമ്പ് 'നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്' (NAFLD) എന്ന് വിളിച്ചിരുന്ന രോഗമാണിത്. മദ്യപാനം കൊണ്ടല്ലാതെ തന്നെ കരളിൽ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണിത്. 1990 മുതൽ 2023 വരെയുള്ള 33 വർഷത്തിനിടെ ഇത്തരം കേസുകളിൽ 143 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു ആസ്റ്റർ സി.എം.ഐ ആശുപത്രിയിലെ ഡോ. സോണൽ അസ്താനയുടെ നിരീക്ഷണമനുസരിച്ച് മൂന്ന് ഘടകങ്ങളാണ് കരളിനെ പ്രധാനമായും നശിപ്പിക്കുന്നത്
പുകവലി: പുകവലി ശരീരത്തിലെ വീക്കം വർധിപ്പിക്കുകയും കരളിലേക്കുള്ള ഓക്സിജൻ പ്രവാഹം തടയുകയും ചെയ്യുന്നു. ഇത് കരൾ കോശങ്ങളെ നശിപ്പിക്കുന്നതിലേക്ക് നയിക്കും.
ഉയർന്ന ബി.എം.ഐ (അമിതവണ്ണം): വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന വിസറൽ ഫാറ്റ് നേരിട്ട് കരളിൽ ശേഖരിക്കപ്പെടാൻ തുടങ്ങുന്നു.
രക്തത്തിലെ ഉയർന്ന പഞ്ചസാര: പ്രമേഹമോ പ്രീ-ഡയബറ്റിസോ ഉള്ളവരിൽ, ശരീരം അധികമുള്ള പഞ്ചസാരയെ കൊഴുപ്പായി മാറ്റി കരളിൽ നിക്ഷേപിക്കുന്നു. ഇത് 'ഇൻസുലിൻ റെസിസ്റ്റൻസ്' എന്ന അപകടകരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുന്നു.
ടൈപ്പ് 2 പ്രമേഹവും ഫാറ്റി ലിവറും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ ഹെപ്പറ്റോളജിസ്റ്റ് ഡോ. അഖിൽ ദേശ്മുഖ് പറയുന്നു. ശരീരം ഇൻസുലിനെ ശരിയായി ഉപയോഗിക്കാതിരിക്കുമ്പോൾ കരൾ കൂടുതൽ കൊഴുപ്പ് ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു.
രോഗം വഷളാകുന്നതിന് മുമ്പ് തന്നെ തിരിച്ചറിയുക എന്നതാണ് പ്രധാനം. മൊത്തം ശരീരഭാരത്തിന്റെ 5% മുതൽ 10% വരെ കുറയ്ക്കുന്നത് കരളിലെ കൊഴുപ്പ് ഗണ്യമായി കുറക്കാൻ സഹായിക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, മൈദ പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കുക. നാരുകൾ അടങ്ങിയ പച്ചക്കറികളും ധാന്യങ്ങളും ശീലമാക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വേഗത്തിലുള്ള നടത്തം, സൈക്ലിങ് അല്ലെങ്കിൽ യോഗ എന്നിവ ശീലമാക്കുക. പ്രമേഹമുള്ളവരും അമിതവണ്ണമുള്ളവരും ലക്ഷണങ്ങൾക്കായി കാത്തുനിൽക്കാതെ കൃത്യസമയത്ത് ലിവർ ഫങ്ഷൻ ടെസ്റ്റും (LFT) ബ്ലഡ് ഷുഗർ പരിശോധനയും നടത്തണം. ഫൈബ്രോസ്കാൻ പോലുള്ള പരിശോധനകളിലൂടെ കരളിന്റെ ആഘാതം നേരത്തെ അറിയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.