മരുന്ന് വാങ്ങുമ്പോൾ ഡോക്ടറുടെ കുറിപ്പ് ചോദിക്കാറില്ലെന്ന് 64 ശതമാനം ഉപഭോക്താക്കൾ; സി.സി.ടി.വി നിരീക്ഷണം കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടുമോ?
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ ഷോപ്പുകളിലെ മരുന്ന് വിൽപ്പന സി.സി.ടി.വി നിരീക്ഷണത്തിലാക്കാൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. ഞെട്ടിക്കുന്നൊരു ഉപഭോക്തൃ പഠന വിവരങ്ങൾക്ക് പിന്നാലെയാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്. മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വിൽക്കുമ്പോൾ ബഹുഭൂരിഭാഗം ഉപഭോക്താക്കളിൽ നിന്നും ഫാർമസിസ്റ്റുകൾ ഡോക്ടറുടെ കുറിപ്പ് ചോദിക്കാറില്ലെന്ന് കണ്ടെത്തിയതോടെയാണ് ഈ നീക്കം. എന്നാൽ സി.സി.ടി.വി നിരീക്ഷണം കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് അഭിപ്രായവും ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സർവ്വേയിൽ പങ്കെടുത്ത 64 ശതമാനം ഉപഭോക്താക്കളും മരുന്ന് വിതരണത്തിന് മുൻപ് കെമിസ്റ്റുകൾ ഡോക്ടറുടെ കുറിപ്പടി ചോദിക്കാറില്ലെന്ന് അഭിപ്രായപ്പെട്ടു. 327 ജില്ലകളിലായി 1.06 ലക്ഷത്തിലധികം ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സർവ്വേ നടത്തിയത്.
സെപ്റ്റംബർ 8-ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് പ്രിസ്‌ക്രിപ്ഷൻ മരുന്നുകൾ വിൽക്കുന്ന മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിരീക്ഷണം നിർബന്ധമാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. 1945-ലെ ഡ്രഗ്‌സ് റൂൾസിൽ പുതിയ ഭേദഗതി വരുത്തി, ഇത്തരം മരുന്ന് വിൽപ്പനകൾ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിൽ നടത്തണമെന്ന വ്യവസ്ഥ കൂട്ടിച്ചേർക്കാനാണ് കരട് നിർദ്ദേശം ലക്ഷ്യമിടുന്നത്.
സർവേയിൽ പങ്കെടുത്തവരിൽ വെറും 4 ശതമാനം പേർ മാത്രമാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകാൻ ഫാർമസിസ്റ്റുകൾ വിസമ്മതിക്കാറുണ്ടെന്ന് പറഞ്ഞത്. ആന്റിബയോട്ടിക്കുകൾ, ക്ഷയരോഗ മരുന്നുകൾ, ലഹരിയാകാൻ സാധ്യതയുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ പ്രിസ്‌ക്രിപ്ഷൻ നിർബന്ധമായ മരുന്നുകളുടെ കാര്യത്തിൽ ഈ വിവരങ്ങൾ ഏറെ ആശങ്കാജനകമാണ്.
ഫാർമസിസ്റ്റിന് യോഗ്യതയുണ്ടോ?
തങ്ങൾക്ക് മരുന്ന് നൽകിയത് യോഗ്യതയുള്ള ഫാർമസിസ്റ്റ് ആയിരുന്നില്ലെന്ന് 13 ശതമാനം പേർ വെളിപ്പെടുത്തി. മരുന്നുകളെക്കുറിച്ചോ രോഗങ്ങളെക്കുറിച്ചോ ഉള്ള സംശയങ്ങൾ ദൂരീകരിക്കാൻ ഫാർമസിസ്റ്റ് സഹായിച്ചതായി 31 ശതമാനം ഉപഭോക്താക്കൾ മാത്രമാണ് പറഞ്ഞത്.
മരുന്നുകൾ ഹോം ഡെലിവറി വഴി വാങ്ങുമ്പോൾ പ്രിസ്‌ക്രിപ്ഷൻ ചോദിക്കാറില്ലെന്ന് 41 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇതിൽ 28 ശതമാനം പേരോട് ഒരിക്കലും പ്രിസ്‌ക്രിപ്ഷൻ ചോദിച്ചിട്ടില്ല. 13 ശതമാനം പേർ അപൂർവ്വമായി മാത്രം പ്രിസ്ക്രിപ്ഷൻ ചോദിച്ചതായി കണ്ടെത്തി.
ജിഎസ്ടി ബിൽ
മരുന്ന് വാങ്ങുമ്പോൾ ജിഎസ്റ്റി ബിൽ കൃത്യമായി നൽകുന്നില്ലെന്നും സർവ്വേയിൽ വ്യക്തമായി. 26 ശതമാനം പേർക്ക് ജിഎസ്റ്റി ബിൽ ലഭിച്ചില്ല. 70 ശതമാനം പേർക്ക് പ്രിന്റ് ചെയ്ത ജിഎസ്റ്റി ബില്ലോ ഇൻവോയ്സോ ലഭിച്ചപ്പോൾ, 3 ശതമാനം പേർക്ക് എഴുതി തയ്യാറാക്കിയ ജിഎസ്റ്റി ബിൽ ലഭിച്ചു.
വ്യാജ മരുന്നുകൾ
തങ്ങൾ വാങ്ങിയ മരുന്നുകൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയതായി 15 ശതമാനം പേർ പറഞ്ഞു.പല സംസ്ഥാനങ്ങളിലും വ്യാജ മരുന്നുകൾക്കെതിരെ ശക്തമായ നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഈ റിപ്പോർട്ടിനു പിന്നാലെയാണ് സർക്കാർ കരട് വിജ്ഞാപനം ഇറക്കിയത്. മരുന്നുകളുടെ വിതരണ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ നിർദ്ദേശം.
ക്യാമറ വരുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമോ?
പ്രിസ്‌ക്രിപ്ഷൻ പരിശോധന, ഫാർമസിസ്റ്റുകളുടെ മേൽനോട്ടം, ബില്ലിംഗ്, മരുന്നുകളുടെ ഗുണനിലവാരം എന്നിവയിൽ വലിയ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. നിർദ്ദിഷ്ട സിസിടിവി സംവിധാനം ഇടപാടുകളുടെ വിവരങ്ങൾ റെക്കോർഡ് ചെയ്യാൻ സഹായിച്ചേക്കാം. എന്നാൽ മെഡിക്കൽ സ്റ്റോറുകളിൽ നിലവിലുള്ള നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുക എന്നതാണ് പ്രധാന വെല്ലുവിളി. 86 ശതമാനം പേരും മരുന്ന് വാങ്ങുന്നതിന് തങ്ങളുടെ പ്രദേശത്തെ മെഡിക്കൽ ഷോപ്പുകളെയാണ് ആശ്രയിക്കുന്നതെന്നും പഠനത്തിൽ വ്യക്തമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.