മനുഷ്യശരീരത്തിനുള്ളിൽ വെച്ച് തന്നെ കാൻസറിനെ പ്രതിരോധിക്കുന്ന കോശങ്ങൾ നിർമിക്കാനുള്ള പുതിയ മാർഗം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ലബോറട്ടറികളിലെ സങ്കീർണ്ണവും ചിലവേറിയതുമായ പ്രതിരോധപ്രക്രിയകൾക്ക് പകരമായാണ് പുതിയ കണ്ടെത്തൽ. സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാല (യു.സി.എസ്.എഫ്), ഗ്ലാഡ്‌സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട്, ഡ്യൂക്ക് സർവകലാശാല, ഇന്നൊവേറ്റീവ് ജീനോമിക്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകർ സംയുക്തമായാണ് ഈ നേട്ടം കൈവരിച്ചത്.
ഇതിലൂടെ മനുഷ്യരിലെ ടി-കോശങ്ങളുടെ (പ്രതിരോധ കോശങ്ങൾ) സ്ഥാനത്ത് വലിയൊരു ഡി.എൻ.എ ശ്രേണി വിജയകരമായി സംയോജിപ്പിക്കാൻ സംഘത്തിന് സാധിച്ചു. രക്തത്തിലുണ്ടാവുന്ന ചിലതരം കാൻസറുകൾക്ക് പ്രധാനമായും സി.എ.ആർ-ടി സെൽ തെറാപ്പിയാണ് നടത്തിയിരുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി രോഗിയുടെ പ്രതിരോധ കോശങ്ങൾ ശരീരത്തിൽ നിന്ന് വേർതിരിച്ചെടുക്കുകയും ഇവ ലബോറട്ടറിയിലേക്ക് അയച്ച് കാൻസറിനെതിരെ പോരാടാൻ പാകത്തിൽ പുനർനിർമിക്കുകയും ചെയ്യുന്നു. തുടർന്ന് ഇവ തിരികെ കൊണ്ടുവന്ന് രോഗിയുടെ രക്തത്തിലേക്ക് കുത്തിവെക്കുന്നു.
നിലവിൽ ഈ നേട്ടം ശാസ്ത്രലോകത്തിനും രോഗികൾക്ക് ശുഭസൂചനയാണെങ്കിലും ചില പ്രതിസന്ധികളും നിലനിൽക്കുന്നു. നാല് ലക്ഷം മുതൽ അഞ്ച് ലക്ഷം ഡോളർ വരെ (ഏകദേശം 3.3 കോടി മുതൽ 4.1 കോടി രൂപ വരെ) പ്രക്രിയക്ക് ചിലവ് വരുന്നുണ്ട്. കൂടാതെ ആഴ്ചകളോളം ഇതിനായി സമയമെടുക്കുകയും ചെയ്യുന്നു. പുതിയ ടി-കോശങ്ങൾക്ക് അസ്ഥിമജ്ജയിൽ ഇടമൊരുക്കുന്നതിനായി രോഗികൾക്ക് കഠിനമായ കീമോതെറാപ്പി നൽകേണ്ടി വരും. ഇത് ഭൂരിഭാഗം രോഗികൾക്കും താങ്ങാന്‍ കഴിയുന്നതല്ല.
ശരീരത്തിനുള്ളിൽ തന്നെ കാൻസർ പ്രതിരോധ കോശങ്ങൾ വികസിപ്പിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പുതിയ ചികിത്സാ രീതികളുടെ തുടക്കമാണെന്നുമാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയ യു.സി.എസ്.എഫ് ലെ അസോസിയേറ്റ് പ്രൊഫസറായ ജസ്റ്റിൻ ഐക്വത്തിന്‍റെ അഭിപ്രായം. ശരീരത്തിന് പുറത്ത് കോശങ്ങൾ നിർമിക്കുമ്പോൾ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയും. എന്നാൽ ശരീരത്തിനുള്ളിൽ ഈ പ്രക്രിയ നടക്കുമ്പോൾ മറ്റ് കോശങ്ങളിൽ മാറ്റങ്ങൾ സംഭവിക്കാതിരിക്കാൻ അതീവ ജാഗ്രത വേണമന്നും അദ്ദേഹം കൂട്ടിചേർത്തു.
മനുഷ്യന്റേതിന് സമാനമായ പ്രതിരോധ സംവിധാനമുള്ള എലികളിൽ രക്താർബുദം, മൾട്ടിപ്പിൾ മൈലോമ, സോളിഡ് ട്യൂമർ തുടങ്ങിയവ ആ രീതി ഉപയോഗിച്ച് ചികിത്സ നടത്തുകയും വിജയം കൈവരിക്കുകയും ചെയ്തു. ഡ്യുവൽ-പാർട്ടിക്കിൾ സംവിധാനം വഴിയാണ് പ്രധാനമായും ചികിത്സ നടത്തിയത്. പുതിയ ഡി.എൻ.എ കൃത്യമായ സ്ഥാനത്ത് എത്തിയാൽ മാത്രമേ സജീവമാകൂ. ഭാവിയിൽ ഏതൊരു രോഗിക്കും ഒരു വാക്സിൻ എടുക്കുന്നത് പോലെ ലളിതമായ ചികിത്സാ രീതിയായി ഇത് മാറുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.