ഷാർജ: പ്രവാസികളുടെ പരാതി കേൾക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച ഓപൺഹൗസിൽ എത്തിയത് നൂറിലേറെ പരാതികൾ. രേഖകൾ നഷ്ടപ്പെട്ടവർ മുതൽ ഓർമ നഷ്ടപ്പെട്ടവർ വരെ ഇതിലുണ്ടായിരുന്നു. കോൺസൽ ജനറൽ സതീഷ് കുമാർ ശിവനുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പ്രവാസികളുടെ പരാതികൾക്ക് കാതോർക്കാൻ എത്തിയിരുന്നു.
എൺപത് വയസ്സുകാരായ പ്രവാസി ഡോക്ടർ മുതൽ തൊഴിലാളികൾ വരെ വിവിധ പരാതികൾ സമർപ്പിച്ചു. താമസ രേഖകൾ നഷ്ടപ്പെട്ടവർ, വിസ കാലാവധി തീർന്ന് നാട്ടിലേക്ക് പോകാനാകാതെ പ്രയാസപ്പെടുന്നവർ, ജോലിക്കായെത്തി പലവിധ ചതിക്കുഴികളിൽ അകപ്പെട്ടവർ, രോഗികൾ തുടങ്ങി അനേകം പ്രശ്നങ്ങളാണ് കോൺസൽ മുമ്പാകെ എത്തിയത്. വിവിധങ്ങളായ 120 പരാതികളാണ് എത്തിയതെന്ന് ഷാർജ ഇന്ത്യൻ അസോ. പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു. അവയിൽ സാധ്യമായ പരിഹാര നടപടികളെല്ലാം കൈകൊള്ളുമെന്ന് കോൺസുൽ ജനറൽ പറഞ്ഞു.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ മുഴുവൻ വകുപ്പുകളെയും പങ്കെടുപ്പിച്ചാണ് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഷാർജ മുതലുള്ള വടക്കൻ എമിറേറ്റുകളിലെ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഓപൺ ഹൗസ് ഒരുക്കിയതെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം മാത്രമല്ല, സാമൂഹികമായ ഇടപെടലുകൾ ആവശ്യമാണെങ്കിലും അതിനും ഷാർജ ഇന്ത്യൻ അസോസിയേഷൻ ശ്രമം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.