ഷാര്‍ജ: ഹംറിയ തുറമുഖത്ത് ശനിയാഴ്ച രാവിലെ 5.29ന് ചരക്ക് കപ്പല്‍ കത്തി. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങളുമായി യു.എ.ഇയില്‍ നിന്ന് വിദേശത്തേക്ക് പോകുകയായിരുന്ന പനാമ പതാക വഹിക്കുന്ന ചരക്ക് കപ്പലാണ് കത്തിയത്. അപകട കാരണം അറിവായിട്ടില്ല. അപകടം അറിഞ്ഞ ഉടനെ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനത്തിനെത്തി. തീ അണച്ച ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. നാല് പേർക്ക് പൊള്ളലേറ്റിറ്റുണ്ട്. ഇവരെ അജ്മാനിലെ ഖലീഫ , ഉമ്മുല്‍ഖുവൈന്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേര്‍ ഇന്ത്യക്കാരാണെന്നാണ് അറിയുന്നത്. മരിച്ച ആള്‍ ഇന്ത്യക്കാരനാണെന്ന് സംശയിക്കുന്നു. മൃതദേഹം ഷാര്‍ജ കുവൈത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കപ്പിത്താന്‍ ഉള്‍പ്പെടെ 21ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. എല്ലാവരും 22നും 30നും ഇടക്ക് പ്രായമുള്ളവരായിരുന്നു. 16 പേരെ കടല്‍ സംരക്ഷ വിഭാഗം അപകടം നടന്ന ഉടനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു. കപ്പലിൽ സൂക്ഷിച്ചിരുന്ന പെട്രോളിയം ഉൽപന്നങ്ങൾ കടലിലേക്ക് വ്യാപിച്ച് മലിനികരണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അപകടം നടന്ന ഉടനെ മുന്‍കരുതല്‍ തുറമുഖ വിഭാഗം സ്വീകരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട കപ്പല്‍ ഭാഗികമായി കത്തിയമര്‍ന്നിട്ടുണ്ട്. തുറമുഖ പരിസരത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. കപ്പല്‍ ഷാര്‍ജ പൊലീസിെൻറ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.