ഫുജൈറ: ലോകത്താകമാനം സമാധാന സന്ദേശം പകരാൻ പ്രശസ്ത പർവതാരോഹകൻ സഈദ് അൽ മെമാരിയുടെ പർവതാരോഹണം. 'ദി പീക് ഫോര്‍ പീസ് മിഷന്‍' എന്ന പേരിലാണ് അൽ മെമാരി പർവതങ്ങൾ കീഴടക്കുന്നത്. ഇതുവരെ 67 രാജ്യങ്ങളിലെ പർവതങ്ങൾ താണ്ടിയ അദ്ദേഹം വരുംകാലങ്ങളിലും ഇത് തുടരാനാണ് തീരുമാനമെന്ന് പറഞ്ഞു. ഫുജൈറയിൽ ഹാദി എക്സ്േചഞ്ച് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചുമുള്ള നിഷേധാത്മക ചിന്തകള്‍ മാറ്റുക, സമാധാനത്തിെൻറ ഇടമായ യു.എ.ഇയിൽനിന്ന് ലോകത്തിെൻറ എല്ലാ ഭാഗങ്ങളിലേക്കും സ്‌നേഹവും സമാധാനവും നിറഞ്ഞ സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ദൗത്യം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ഇമാറാത്തിയാണ് അൽ മെമാരി. രണ്ടു തവണ കെ2 പര്‍വത ശൃംഗം തൊട്ട ആദ്യ യു.എ.ഇക്കാരനായ മെമാരിയാണ് ഫുജൈറ അഡ്വഞ്ചേഴ്‌സ് സ്ഥാപിച്ചത്. 'എക്‌സ്പ്‌ളോറര്‍ ഗ്രാന്‍ഡ് സ്ലാം' എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴ് കൊടുമുടികള്‍ കയറുന്ന ആദ്യ ഇമാറാത്തി സാഹസികന്‍ കൂടിയായ അല്‍മെമാരി പര്‍വത കായിക വിനോദങ്ങള്‍, ഫ്രീജമ്പിങ്, ഡൈവിങ്, ഗുഹാ പ്രയാണം തുടങ്ങി നിരവധി സാഹസങ്ങളിലൂടെയും ടൂര്‍ണമെൻറുകളിലൂടെയും ശ്രദ്ധേയനാണ്.
8848 മീറ്റര്‍ ഉയരമുള്ള ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയുമായ എവറസ്റ്റില്‍ 2012ലാണ് കയറിയത്. ലോകത്തിലെ ഏറ്റവും അപകടമേറിയ കൊടുമുടിയായ കെ2 2018ലും 2021ലും കീഴടക്കി. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള അക്കോണ്‍കാഗുവ പര്‍വത ശിഖരത്തില്‍ 2015ൽ കയറി. ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോയില്‍ 2011ലാണ് സഈദ് എത്തിയത്. അൽമെമാരിയെ പോലുള്ള വ്യക്തിത്വങ്ങളെ പിന്തുണക്കുന്നതിെൻറ ഭാഗമായി സമാധാനത്തിെൻറ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഫുജൈറ അഡ്വഞ്ചേഴ്‌സ്, പീക്ക് ഫോര്‍ പീസ് മിഷന്‍ എന്നിവയുമായി കൈകോര്‍ക്കുമെന്ന് ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ് പറഞ്ഞു. റാമി ഉസാമയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.