ദുബൈ: ആറുമാസത്തിൽ കൂടുതൽ യു.എ.ഇയുടെ പുറത്ത് തങ്ങിയതിന്റെ പേരിൽ വിസ റദ്ദായ റസിഡന്റ് വിസക്കാർക്ക് റീ എൻട്രി പെർമിറ്റ് അനുവദിക്കാനുള്ള തീരുമാനം പ്രവാസികൾക്ക് ആശ്വാസകരമായ നടപടി. പലകാരണങ്ങളാൽ നിശ്ചിത സമയത്ത് യു.എ.ഇയിലേക്ക് തിരിച്ചെത്താൻ കഴിയാത്തവർക്ക് അതേ വിസയിൽ വീണ്ടും എത്താനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്.
ആറുമാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങുന്നവരുടെ വിസ റദ്ദാകുന്ന നിയമം വർഷങ്ങൾക്കുമമ്പേ ആരംഭിച്ചതാണ്. എന്നാൽ, കോവിഡ് കാലത്ത് യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ ഈ നിബന്ധനയിൽ ഇളവ് നൽകിയിരുന്നു. യു.എ.ഇയിലേക്ക് മടങ്ങിയെത്താനാകാതെ നാട്ടിൽപെട്ടുപോയവർക്ക് ആശ്വാസകരമായിരുന്നു ഈ നടപടി. എന്നാൽ, കോവിഡ് കുറഞ്ഞതോടെ നിയമം വീണ്ടും കർശനമാക്കി. ഇതോടെ, വിസ കാലാവധി നഷ്ടമാകാതിരിക്കാൻ വേണ്ടി മാത്രം ആറുമാസത്തിലൊരിക്കൽ യു.എ.ഇയിലെത്തി തിരിച്ചുപോകേണ്ട അവസ്ഥയിലായി പ്രവാസികൾ.
അധിക ചെലവും സമയനഷ്ടവും ഇത്മൂലമുണ്ടായിരുന്നു. യു.എ.ഇയിലെത്തി മടങ്ങാൻ കഴിയാത്ത നിരവധി ആളുകളുടെ വിസ റദ്ദായി. കുടുംബമായി യു.എ.ഇയിൽ താമസിച്ചിരുന്നവർക്കാണ് കൂടുതൽ ബാധ്യത വന്നത്. ഫ്രീ സോണിലുള്ളവരുടെ വിസ റദ്ധാക്കുന്നതിനുപകരം പിഴ അടക്കുന്നതായിരുന്നു രീതി. ഇതുവഴി വൻതുക പിഴ അടക്കേണ്ടിവന്നിരുന്നു. ഇനിമുതൽ ചെറിയ പിഴ അടച്ചാൽ ഇവർക്ക് മടങ്ങിയെത്താൻ കഴിയും. ഇതിനുപുറമെ ഐ.സി.പിയുടെ ഫീസും അടക്കണം. അധികമായി നാട്ടിൽ തങ്ങിയ ഓരോ മാസവും 100 ദിർഹം വീതമാണ് അധികം അടക്കേണ്ടത്. നാലുമാസം അധികം തങ്ങിയയാൾ 400 ദിർഹം പിഴയും 150 ദിർഹം ഐ.സി.പി ഫീസും അടക്കം 550 ദിർഹം അടക്കേണ്ടിവരും.
ആരോഗ്യപരമായ കാരണങ്ങളാൽ നിശ്ചിത സമയത്ത് തിരിച്ചെത്താൻ കഴിയാത്ത പ്രവാസികൾ നാട്ടിലുണ്ട്. ഇത്തരക്കാർക്ക് ആശ്വാസമാണ് പുതിയ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.