ദുബൈ: പുതിയ ബിസിനസ് തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ അടുത്ത മൂന്നു മാസത്തിൽ 30ശതമാനം കുറക്കാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശം നൽകി. നിക്ഷേപകരെ കൂടുതലായി ആകർഷിക്കുന്നതിനും എമിറേറ്റിെൻറ മത്സരശേഷി വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയെ പങ്കാളിയായി കാണുന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ കാഴ്ചപ്പാടിൽ ഊന്നിയാണ് പുതിയ നിർദേശം പുറപ്പെടുവിച്ചത്.
നിക്ഷേപ അന്തരീക്ഷം ഉയർത്തുന്നതിനും പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിനുമായി വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ശൈഖ് ഹംദാൻ എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. സ്വകാര്യ മേഖലക്ക് നൽകേണ്ട സഹായം, സാമ്പത്തിക മേഖലയുടെ പുനരുദ്ധാരണ പദ്ധതികൾ, ബിസിനസ് തുടങ്ങുന്നതിെൻറ ഭാരം കുറക്കാനുള്ള വഴികൾ എന്നിവ യോഗത്തിൽ ചർച്ചയായി. നിക്ഷേപ അന്തരീക്ഷം വികസിപ്പിക്കാനും കച്ചവടക്കാരെ ആകർഷിക്കുന്നത് തുടരാനും സർക്കാർ കാര്യക്ഷമമാകണമെന്നും ദുബൈയെ ആഗോള ബിസിനസ് ഹബ്ബാക്കിയത് സർക്കാർ സ്വീകരിച്ച നടപടികളാണെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.
ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും വിവിധ സർക്കാർ വകുപ്പുകളുടെ മേധാവികളും യോഗത്തിൽ പങ്കെടുത്തു. കോവിഡ് വ്യാപിച്ചതിനു ശേഷം പെതുവെ ബിസിനസ് രംഗത്ത് രൂപപ്പെട്ട മാന്ദ്യത്തെ മറികടക്കുന്നതിനാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ എളുപ്പമാകുന്നതോടെ കൂടുതൽ നിക്ഷേപങ്ങൾ എമിറേറ്റിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.