ദുബൈ: മുസ്ലിം -ഹൈന്ദവ സഹവര്‍ത്തിത്വമാണ് കേരളീയ സമൂഹത്തിന്‍െറ ചരിത്രമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി. മുസ്ലിംകള്‍ക്ക് അഭയം നല്‍കിയതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്‍െറ പൈതൃകം. തിരിച്ചും ഈ സ്നേഹബന്ധം സുന്ദരമായിരുന്നു. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൊള്ള ചെയ്യാന്‍ ഒരു സംഘം എത്തിയപ്പോള്‍ സമീപത്തെ പഠാന്‍ മുസ്ലിംകളാണ് അവരെ തടഞ്ഞത്. ആവശ്യപ്പെട്ട സ്വര്‍ണം ഒറ്റ രാത്രി മുസ്ലിം ഭവനങ്ങളില്‍ നിന്ന് സ്വരൂപിച്ച് നല്‍കി കൊള്ള സംഘത്തെ മടക്കി അയച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തെ രക്ഷിച്ചതാണ് ആ ചരിത്രം.
200 വര്‍ഷം മുമ്പ് ഹജ്ജിനായി പുറപ്പെട്ട സംഘം തിരുവനന്തപുരത്ത് കുടുങ്ങിയപ്പോള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അതിഥികളാായി സ്വീകരിച്ചു വെള്ളവും ഭക്ഷണവും മറ്റും മറ്റും നല്‍കി മക്കയിലേക്ക് അയച്ചത് ഈ സ്നേഹോഷ്മള ബന്ധത്തിന്‍െറ മറ്റൊരു ഉദാഹരണം.
ഇത്തരം നല്ല ബന്ധവും യോജിപ്പുമാണ് തിരുവിതാംകൂറിന്‍െറയും മലയാളിയുടെയും അടിസ്ഥാനം. മതത്തിനും ജാതിക്കുമപ്പുറം എല്ലാവരും ഈശ്വരന്‍റെ സൃഷ്ടികളാണ് എന്ന് മറന്നു പോവരുതെന്ന് അവര്‍ പറഞ്ഞു.
ദുബൈ കെ.എം.സി.സി ഒഡിഷ സര്‍ക്കാരിന് നല്‍കുന്ന ആംബുലന്‍സിന്‍െറ ധാരണാ പത്രം ഹൈദരലി ശിഹാബ് തങ്ങള്‍ പി.വി.അബ്ദുല്‍ വഹാബ് എം.പിക്ക് നല്‍കി. കേരള സര്‍ക്കാരിന്‍െറ പുനരധിവാസ കേന്ദ്രങ്ങളിലെ പശ്ചാത്തല വികസനത്തിനായി വിതരണം ചെയുന്ന ഉപകരണങ്ങളുടെ ധാരണാപത്രംപ്രസിഡന്‍റ് പി.കെ.അന്‍വര്‍ നഹ ഡോ:എം.കെ മുനീര്‍ എം.എല്‍.എക്ക് കൈമാറി. കെ.എം.സി.സി മാധ്യമ അവാര്‍ഡുകള്‍ ദുബൈ എമിഗേഷ്രന്‍ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയില്‍ നിന്ന് ഗള്‍ഫ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്ഖാന്‍, മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എന്‍.എ.അബൂബക്കര്‍, ഗോള്‍ഡ് എഫ്.എം വാര്‍ത്താ അവതാരക ധന്യലക്ഷ്മി എന്നിവര്‍ ഏറ്റുവാങ്ങി.
ബിസിനസ് ,സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ മികവ് പുലര്‍ത്തിയവരെയും ചടങ്ങില്‍ ആദരിച്ചു ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.