ദുബൈ: വെർച്വൽ റിയാലിറ്റി ഇന്ന് പല മേഖലയിൽ ഉപയോഗപ്പെടുത്തുന്ന നവസാങ്കേതിക വിദ്യയാണ്. വെർച്വൽ പാർക്കുകളും ഗെയിമുകളും സാധാരണമായിക്കൊണ്ടിരിക്കുന്നു. ചാനൽ മുറികളിലും നമ്മുടെ കണ്ണുകളെ അതിശയിപ്പിച്ച് ഈ വിദ്യയെ ഉപയോഗപ്പെടുത്തുന്നു. ദുബൈയിൽ പുത്തൻ സാങ്കേതികവിദ്യയുടെ അൽഭുതം നിറച്ചുവെച്ച പശ്ചിമേഷ്യയിലെ ആദ്യ വെർച്വൽ കാമ്പസിന് കൂടി തുടക്കമായിരിക്കയാണ്. കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച ന്യൂ മീഡിയ അക്കാദമിയിലാണ് വെർച്വൽ കാമ്പസ് ആരംഭിച്ചിരിക്കുന്നത്. ചൊവ്വ ഗ്രഹത്തിെൻറ ഭ്രമണപഥത്തിലെത്തിയ പ്രതീതിയാണ് പുതിയ സാങ്കേതിക വിദ്യകളായ ഓഗ്മെൻറഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും ഉപയോഗിച്ച കാമ്പസിൽ പ്രവേശിക്കുന്നവർക്ക് അനുഭവപ്പെടുക.
നാളെയുടെ പഠനാനുഭവങ്ങളെ നിർണയിക്കുക വെർച്വൽ റിയാലിറ്റിയാണെന്നാണ് അക്കാദമി സി.ഇ.ഒ റാശിദ് അൽ അവാദിയുടെ നിഗമനം. വസ്തുക്കളുമായി സംവദിക്കാൻ കഴിയുന്ന അസാധാരണമായ മൾട്ടി-സെൻസറി ത്രീഡി അനുഭവങ്ങളോടെയുള്ള വിദ്യാഭ്യാസ പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക് സജീവ പങ്കാളിത്തം വഹിക്കാൻ ഈ രീതിയിലൂടെ സാധിക്കുന്നു. പരമ്പരാഗത പഠനത്തിന് സഹായിക്കുന്ന സംവിധാനമെന്ന നിലയിലല്ല, മറിച്ച് ഇത് തന്നെയാണ് ഭാവിയിലെ പഠനം -അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉൽഘാടനം ചെയ്ത സ്ഥാപനത്തിെൻറ ലക്ഷ്യം ക്രിയേറ്റീവ് ഡിജിറ്റൽ പഠനത്തിന് ഏറ്റവും പുതിയ സജ്ജീകരണങ്ങളൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി അക്കാദമി അംഗങ്ങളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിലാണ് കാമ്പസിെൻറ ഉദ്ഘാടനം നടന്നത്. ഡിജിറ്റൽ പഠനത്തിലേക്കുള്ള കൂടുമാറ്റത്തിന് പുതിയ സാങ്കേതിക കണ്ടെത്തലുകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ സംബന്ധിച്ച് ചടങ്ങിൽ ഫോർബ്സ് കോളമിസ്റ്റ് ചാർലി ഫിങ്ക് അവതരണം നടത്തി. വെർച്വൽ കാമ്പസിെൻറ പ്രസക്തിയും ഭാവിയും സംബന്ധിച്ച് സംസാരിച്ച അദ്ദേഹം ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. ഇമ്മേഴ്സീവ് വി.ആർ എഡ്യൂക്കേഷൻ സ്ഥാപകനും സി.ഇ.ഒയുമായ ഡേവിഡ് വേലാനും ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.