അബൂദബി: അപകടസ്ഥലങ്ങളിൽ ജനങ്ങൾ ഒത്തുകൂടുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ജനങ്ങൾ ഒത്തുകൂടുന്നത് ആംബുലൻസുകൾ, എമർജൻസി വാഹനങ്ങൾ, ട്രാഫിക് പട്രോളിങ്, സിവിൽ ഡിഫൻസ് എന്നിവക്ക് തടസ്സം സൃഷ്ടിക്കുന്നതാണ്. പരിക്കേറ്റവരെ പരിചരിക്കാനും അവരുടെ ജീവൻ രക്ഷിക്കാനും അധികൃതർക്ക് ഉത്തരവാദിത്തം നിർവഹിക്കാനുമുള്ള ശ്രമങ്ങൾക്ക് തടസ്സമുണ്ടാക്കരുതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പരിക്കേറ്റവരെ രക്ഷിക്കുന്നതിന് ആംബുലൻസുകളും സിവിൽ ഡിഫൻസും അപകട സ്ഥലങ്ങളിൽ എത്തിച്ചേരേണ്ടതുണ്ട്. ചില ഡ്രൈവർമാർ വാഹനവുമായി അപകട സ്ഥലത്ത് നിൽക്കുന്നതിനാൽ ഗതാഗത തടസ്സമുണ്ടാകുന്നുണ്ട്. കാൽനടയാത്രക്കാരും ഇത്തരം സ്ഥലങ്ങളിൽ ഒത്തുചേരുന്നുണ്ട്. ഇതെല്ലാം അധികൃതർക്ക് പ്രായാസം സൃഷ്ടിക്കുന്നതാണ്. ഇത്തരം സ്ഥലങ്ങളിൽ പാലിക്കേണ്ട റോഡ് ഗതാഗത നിർദേശങ്ങൾ ഡ്രൈവർമാരും ജനങ്ങളും പാലിച്ച് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാകണം. രക്ഷാപ്രവർത്തനത്തിന് അസൗകര്യം സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ പൊലീസ് പിഴ ചുമത്തുന്നതുൾപ്പെടെ നടപടി സ്വീകരിക്കും. അപകടമുണ്ടായ സ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തിയാൽ 1000 ദിർഹമാണ് പിഴ.
അപകടങ്ങളിൽ പെടുന്ന വാഹനങ്ങളുടെയും പരിക്കേറ്റവരുടെയും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാവാത്തതും ശിക്ഷാർഹവുമാണെന്നും പൊലീസ് അറിയിച്ചു. ട്രാഫിക് അപകടങ്ങൾ ചിത്രീകരിക്കുന്നതും പരിക്കേറ്റവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും ശിക്ഷാനിയമത്തിലെ 197/ 2 പ്രകാരം ക്രിമിനൽ കുറ്റമാണ്. അപകട വിവരങ്ങളും വാർത്തകളും സത്യമാണെങ്കിൽ പോലും പൊലീസിെൻറ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.