മലീഹ ഡെയറി ഫാമിൽ ഉൽപാദിപ്പിച്ച പാൽ ശൈഖ് സുൽത്താനെ കാണിക്കുന്നു
ഷാർജ: മരുഭൂമിയിൽ ഗോതമ്പ് വിളയിച്ച് മാതൃകയായ മലീഹയിൽ ചരിത്രം കുറിച്ച് ഡെയറി ഫാമിന് തുടക്കമായി. ശുദ്ധവും ജൈവികവുമായ പശുവിൻ പാൽ ഉൽപാദിപ്പിക്കുന്ന മലീഹ ഡെയറി ഫാമിന്റെ ഒന്നാംഘട്ടം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. ഫാമിൽ നിന്നുള്ള പാൽ വൈകാതെ രാജ്യത്തെ വിപണിയിൽ ലഭ്യമായിത്തുടങ്ങും.
ഏക്കർ കണക്കിന് മരുഭൂമിയിൽ ഗോതമ്പ് വിളയിച്ച മലീഹയിലെ സമഗ്ര പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് ഗോതമ്പു പാടത്തിന് സമീപം പശു ഫാമും ആരംഭിച്ചത്.
രാസപദാർഥങ്ങളിൽ നിന്ന് മുക്തമായ തികച്ചും ജൈവികമായ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഡെയറി ഫാമിലേക്ക് ആവശ്യമായ 1000 പശുക്കൾ ഡെൻമാർക്കിൽ നിന്ന് എത്തിച്ചതാണ്. ഇവ സമ്പൂർണമായ രൂപത്തിൽ ജൂൺ മാസം മുതൽ പാലുൽപാദനം ആരംഭിക്കും.പശുവിൽനിന്ന് ഉപഭോക്താക്കൾക്ക് നേരിട്ട് പാൽ ലഭിക്കുന്നതിന് തുല്യമായ നിലയിലാണ് ഫാമിൽനിന്ന് പാൽ ലഭിക്കുകയെന്ന് ശൈഖ് സുൽത്താൻ പറഞ്ഞു.
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള പാൽ ഉൽപാദിപ്പിക്കുന്ന പ്രത്യേക പശുക്കളെയാണ് എത്തിച്ചിട്ടുള്ളത്.
ദഹനം എളുപ്പമാക്കും, കൊളസ്ട്രോളിന്റെ അളവ് കുറക്കും, ശരീരഭാരം കുറക്കാൻ സഹായിക്കും, മികച്ച ചർമം പ്രധാനം ചെയ്യും, കൂടുതൽ കാത്സ്യവും വൈറ്റമിനുകളും പോഷകങ്ങളും അടങ്ങിയതായിരിക്കും, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും, പ്രമേഹ സാധ്യത കുറക്കും, മാനസികാവസ്ഥയും ഉറക്ക ഗുണവും മെച്ചപ്പെടുത്തും തുടങ്ങിയ ഗുണങ്ങൾ ഇവിടുന്ന് ഉൽപാദിപ്പിക്കുന്ന പാലിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നാംഘട്ടത്തിൽ കോഴി ഫാം ആരംഭിക്കാനും പദ്ധതിയുണ്ട്.
സാധാരണ ഫാമുകൾ 27 ദിവസത്തിൽ കോഴികളെ വളർത്തി ചിക്കൻ വിപണിയിലേക്ക് എത്തിക്കുമ്പോൾ ഇവിടെ ആരംഭിക്കുന്ന ഫാമിൽ വളർച്ചക്ക് 70 ദിവസമെടുക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തികച്ചും ഹരിത പൂർണമായ സാഹചര്യത്തിൽ നിന്ന് ഭക്ഷണം ലഭ്യമാക്കിയാണ് ഇവയെ വളർത്തുക. പദ്ധതിയിൽ നിർമിക്കുന്ന മൂന്ന് ഫാമുകളും പരസ്പരം ബന്ധിതമായിരിക്കും.
ഗോതമ്പു പാടത്തെ വൈക്കോലാണ് ഇവിടെ നിർമിക്കുന്ന പശു ഫാമിൽ ഉപയോഗിക്കുക. പശുക്കളിൽ നിന്നുള്ള വളം ഗോതമ്പു പാടത്തും ഉപയോഗിക്കും. ഇതുവഴി ഇവിടെ നിന്നുള്ള എല്ലാ ഉൽപന്നങ്ങളും രാസ പദാർഥങ്ങളിൽ നിന്ന് മുക്തമാകും. ആയിരം പശുക്കൾക്ക് ആവശ്യമായ വൈക്കോൽ പാടത്തുനിന്ന് ലഭിക്കും.
മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ ഓർഗാനിക് ഗോതമ്പ് കൃഷിപ്പാടമായ മലീഹയിൽ 1,900 ഹെക്ടർ സ്ഥലത്താണ് കൃഷി ഒരുക്കുന്നത്. ഇവിടെനിന്നുള്ള ഗോതമ്പിൽ 18 ശതമാനം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
2022ലാണ് ആദ്യമായി ഈ പ്രദേശത്ത് ഗോതമ്പ് ഉൽപാദിപ്പിച്ചത്. കൃഷിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് 2022 നവംബറിൽ ഗോതമ്പ് വിത്തിറക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാലാവസ്ഥക്ക് യോജിക്കുന്ന രീതിയിൽ വെള്ളമെത്തിക്കുന്ന ജലസേചന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.