ദുബൈ: യു.എ.ഇയിലേക്കുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷകള്‍ രാജ്യമൊട്ടുക്കും ഇനിമേല്‍ തസ്ഹീല്‍ സെന്‍ററുകള്‍ മുഖേനയാക്കുന്നു. 48 കേന്ദ്രങ്ങളാണ് ഇതിനായി ആരംഭിക്കുക. ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ച ഫയലുകളും രേഖകളും മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്‍െറ കീഴിലാക്കുന്നതിന്‍െറ ഭാഗമായാണിത്. ഇതിന്‍െറ ആദ്യഘട്ടം ദുബൈയില്‍ ആരംഭിച്ചിരുന്നു. ദുബൈയില്‍ ഇപ്പോള്‍ 13 സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അബൂദബിയില്‍ 12, അല്‍ഐനില്‍ നാല്, ഷാര്‍ജയില്‍ അഞ്ച്, ഉമ്മുല്‍ ഖുവൈനില്‍ നാല്, അജ്മാനിലും ഫുജൈറയിലും റാസല്‍ ഖൈമയിലും മൂന്നു വീതം, പടിഞ്ഞാറന്‍ മേഖല, ദൈദ്, കല്‍ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങള്‍ എന്നിങ്ങിനെയാണ് ആരംഭിക്കുക. 140 സേവന കൗണ്ടറുകളാണ് തസ്ഹീല്‍ സെന്‍ററുകളിലുണ്ടാവുക. വീട്ടുജോലിക്കാരുടെ എന്‍ട്രി പെര്‍മിറ്റ്, വിസയും വര്‍ക് പെര്‍മിറ്റും, വിസ പുതുക്കല്‍ സേവനങ്ങളാണ് ഇവ മുഖേന നടത്തുക. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുക. അപേക്ഷയുടെ വിവരങ്ങള്‍ ഇ മെയിലോ എസ്.എം.എസോ മുഖേന ലഭ്യമാക്കും. ആദ്യമായി രാജ്യത്ത് വരുന്ന ഗാര്‍ഹിക തൊഴിലാളികളുടെ വര്‍ക് പെര്‍മിറ്റും ഇ മെയില്‍ മുഖേന നല്‍കും. സ്വകാര്യ മേഖലയിലാണ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ മന്ത്രാലയത്തിനു കീഴിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഇവിടെയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.