അല്‍ഐന്‍: ഈത്തനകള്‍ പുഷ്പിച്ചതോടെ അല്‍ഐന്‍ വിപണിയില്‍ പൂങ്കുല കച്ചവടം സജീവമായി. ഈത്തപ്പന തോട്ടങ്ങളിലെ പെണ്‍മരങ്ങള്‍ ഫലമണിഞ്ഞതോടെയാണ് നബാത്ത് എന്ന് വിളിക്കുന്ന ആണ്‍ പൂങ്കുലകള്‍ വില്‍പനക്ക് എത്തിച്ച് തുടങ്ങിയത്.
പെണ്‍മരങ്ങളില്‍ കൃത്രിമ പരാഗണത്തിന് വേണ്ടിയാണ് ആണ്‍ പൂങ്കുലകള്‍ ഉപയോഗിക്കുന്നത്.
ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഈത്തപ്പനകള്‍ പൂക്കുന്നതോടെ തോട്ടങ്ങളില്‍ അപൂര്‍വമായി കാണുന്ന ആണ്‍മരങ്ങളില്‍നിന്നാണ് പൂങ്കുലകള്‍ വെട്ടിയെടുക്കുന്നത്. സീസണിന്‍െറ തുടക്കമായതിനാല്‍ ഒമാനിലെ തോട്ടങ്ങളില്‍നിന്നാണ് ഇപ്പോള്‍ പ്രധാനമായും പൂങ്കുലകള്‍ എത്തുന്നത്.
അടുത്ത ദിവസങ്ങളില്‍ അല്‍വഖാന്‍, അല്‍ഖുവ തോട്ടങ്ങളില്‍ നിന്നും എത്തുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
തോട്ടങ്ങളില്‍ വിരളമായി കാണുന്ന ആണ്‍മരങ്ങളില്‍ പൂങ്കുല നാമ്പിട്ട് പൂമ്പൊടി വിതറാന്‍ തുടങ്ങുന്നതോടെയാണ് വില്‍പനക്ക് ഇവ വെട്ടിയെടുക്കുന്നത്. ഇത്തരം ആണ്‍ പൂങ്കുലയിലെ ഏതാനും ഇതളുകള്‍ പെണ്‍മരങ്ങളില്‍ കെട്ടിവെക്കുകയും പെണ്‍ പൂങ്കുലകള്‍ ഒരു നിശ്ചിത സമയത്തിനകം പൊട്ടുകയും ചെയ്യുന്നതിലൂടെയാണ് വിളവ് ലഭിക്കുന്നത്. സീസണിന്‍െറ തുടക്കത്തില്‍ 80 ദിര്‍ഹം മുതല്‍ 110 ദിര്‍ഹം വരെയാണ് പൂങ്കുലയുടെ വിപണി വില. പൂങ്കുലയിലെ പൂമ്പൊടിക്കനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.
സീസണ്‍ തീരുന്നതോടെ പൂങ്കുലകള്‍ ഉണക്കി വരും വര്‍ഷങ്ങളിലേക്ക് സൂക്ഷിക്കുന്ന രീതി സ്വദേശികള്‍ക്കയിലുണ്ട്. ശരീര പുഷ്ടിക്ക് പൂമ്പൊടി തേനിലും പാലിലും ചാലിച്ച് ഉപയോഗിക്കുന്നവരും ധാരാളമാണ്. ഉണക്ക പൂമ്പൊടിക്ക് അരക്കിലോ 30 ദിര്‍ഹം മുതലാണ് വില. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം പൂങ്കുലക്കും പൂമ്പൊടിക്കും ആവശ്യക്കാര്‍ കൂടുതലാണെന്ന് അല്‍ഐന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.