മേഖലയിലെ ആയുര്‍ദൈര്‍ഘ്യം ഏറ്റവും  കൂടിയ രാജ്യം ഖത്തര്‍

ദോഹ: മേഖലയിലെ ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടിയ രാജ്യം ഖത്തറെന്ന് ലോകാരോഗ്യ സംഘടന. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ള്യു.എച്ച്.ഒ)യുടെ ഏറ്റവും പുതിയ ലോകാരോഗ്യ റിപ്പോര്‍ട്ടിലാണ് ആഫ്രിക്കയിലെയും യൂറോപ്പിലെയും  രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ ഏറ്റവും ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള രാജ്യം ഖത്തറെന്ന് ചൂണ്ടിക്കാട്ടിയത്. 
‘ലോകാരോഗ്യ സ്ഥിതിവിവരക്കണക്ക് 2016- സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നിരീക്ഷണം (എസ്.ഡി.ജി.എസ്)’ റിപ്പോര്‍ട്ടിലാണ് ഖത്തറിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഉദ്ദേശം 78.2 വര്‍ഷമാണെന്ന് കാണിച്ചിട്ടുള്ളത്. മേഖലയിലെ ഇരുപത് രാജ്യങ്ങളിലും ജി.സി.സി രാഷ്ട്രങ്ങളിലുമായുള്ള ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യ നിരക്കാണിത്. 
റിപ്പോര്‍ട്ടില്‍ സ്ത്രീകളുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം എണ്‍പത് വയസ്സായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുരുഷന്മാരെ അപേക്ഷിച്ച് (77.4) രണ്ടര വയസ്സ് കൂടുതലാണ് സ്ത്രീകളുടെ ആയുസ്സ്. 
സ്ഥായിയായ വികസന ലക്ഷ്യം (എസ്.ഡി.ജി.എസ്) സാക്ഷാത്കരിക്കുന്നതിനായി ഓരോ വര്‍ഷത്തിലും ലോകാരോഗ്യ സംഘടന അംഗങ്ങളായ 194 രാഷ്ട്രങ്ങളില്‍നിന്നും ആരോഗ്യ സ്ഥിതിവിവരക്കണക്കുകള്‍ ക്രോഡീകരിച്ചുവരുന്നുണ്ട്. ചില കേന്ദ്രങ്ങളില്‍ ഒൗദ്യോഗികമായ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ അതത് രാജ്യങ്ങളിലെ സാഹചര്യങ്ങളും ആരോഗ്യത്തോടെയുള്ള ആയുസ്സും കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ പല പ്രയാക്കാരുടെ മരണനിരക്കും ആരോഗ്യവും ആരോഗ്യ പുരോഗതിക്കുള്ള പരിപാടികളുമെല്ലാം വിലയിരുത്തിയാണ് ആയുര്‍ദൈര്‍ഘ്യം കണക്കാക്കുന്നത്. ജി.സി.സിയിലെ എല്ലാ രാജ്യങ്ങളിലും  ആയുര്‍ദൈര്‍ഘ്യം കൂടുതലായാണ് റിപ്പോര്‍ട്ടിലുള്ളത്. പട്ടികയില്‍ ഖത്തറിനു ശേഷം രണ്ടാം സ്ഥാനം  യു.എ.ഇക്കാണ് (77.1) ബഹ്റൈന്‍ (76.9), ഒമാന്‍ (76.6), കുവൈത്ത് (74.7), സൗദി (74.5).ജനന സമയത്ത് ആരോഗ്യ വിദഗ്ധരുടെ സാന്നിദ്ധ്യം ഏറ്റവും കൂടുതലുള്ള രാജ്യമെന്നും (100 ശതമാനം), ഏറ്റവും കൂടുതല്‍ ആരോഗ്യ വിദഗ്ധരുള്ള രാജ്യമെന്ന നിലയിലും  (10,000 പേര്‍ക്ക്) കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഖത്തര്‍ ഒന്നാമതാണ്.അഞ്ച വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ മരണ നിരക്കും, നവജാത ശിശുക്കളുടെ മരണനിരക്കും ഒരുലക്ഷത്തിന് 8.3 എന്ന തോതിലാണ് ഖത്തറില്‍. കൂടാതെ ജനനസമയത്തെ മരണ നിരക്ക് ഒരുലക്ഷത്തിന് പതിമൂന്ന് എന്ന നിലയിലാണ് ഖത്തറിലേത്. ഒരു ലക്ഷത്തിന് പതിനഞ്ച് എന്ന റോഡപകടങ്ങളിലെ മരണനിരക്ക് കുവൈത്തിനെയും സൗദിയെയും  ഒമാനെയും  അപേക്ഷിച്ച് കുറവാണ്. വിവിധ അന്താരാഷ്ട്ര സംഘടനകളില്‍നിന്നും  യുനൈറ്റഡ് നാഷന്‍സ് ഗ്രൂപ്പുകളില്‍നിന്നും സ്ഥിതിവിവരക്കണക്കുകള്‍ ക്രോഡീകരിച്ചാണ് ഡബ്ള്യു.എച്ച്.ഒ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്. 2000 കാലയളവുതൊട്ട് ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. മരണനിരക്ക് കുറച്ചുകൊണ്ടുവരാനുള്ള വിവിധ പദ്ധതികളാണ് പല രാജ്യങ്ങളും ഏറ്റെടുത്തുവരുന്നത്. ഇത് ആയുര്‍ദൈര്‍ഘ്യം കൂടാന്‍ സഹായകമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.