വളര്‍ച്ചയുടെ കുതിപ്പില്‍ ഗള്‍ഫ് മാധ്യമം

ദുബൈ: മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തന മാതൃകയുടെ ഗള്‍ഫിലെ കുതിപ്പിന്  പ്രമുഖ ആഗോള സര്‍വേ, ഗവേഷണ ഏജന്‍സിയായ ‘ഇപ്സോസി’ന്‍െറ മറ്റൊരു സാക്ഷ്യപത്രം കൂടി- ലക്ഷക്കണക്കിന് പ്രവാസിമലയാളികളുടെ ഇഷ്ടപത്രം ‘ഗള്‍ഫ് മാധ്യമം’ തന്നെ. ‘ഇപ്സോസി’ന്‍െറ വിവിധ രാജ്യങ്ങളിലെ ഏറ്റവും പുതിയ  നാഷനല്‍ റീഡര്‍ഷിപ് സര്‍വേ അനുസരിച്ച് ആറു ജി.സി.സി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗള്‍ഫ് മേഖലയില്‍  ‘ഗള്‍ഫ് മാധ്യമം’ മറ്റു ഇന്ത്യന്‍ പത്രങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കുക മാത്രമല്ല, വളര്‍ച്ചയില്‍ വലിയ കുതിപ്പും രേഖപ്പെടുത്തി. ‘ഗള്‍ഫ് മാധ്യമ’മാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സ്വാധീനവും വായനക്കാരുമുള്ള ഇന്ത്യന്‍ പത്രം. അച്ചടി മാധ്യമങ്ങളെ വായനക്കാര്‍ കൈവിടുന്നുവെന്ന ആശങ്ക വ്യാപകമാകുമ്പോഴാണ്  ആറു രാജ്യങ്ങളിലെ ഒമ്പതു കേന്ദ്രങ്ങളില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഗള്‍ഫ് മാധ്യമം’ വന്‍ കുതിപ്പ് നടത്തിയതെന്നത് ശ്രദ്ധേയമാണ്.

യു.എ.ഇയില്‍ ഇന്ത്യന്‍ പത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ‘ഗള്‍ഫ് മാധ്യമം’ ഇംഗ്ളീഷ് ഉള്‍പ്പെടെയുള്ള വിദേശ ഭാഷാ വര്‍ത്തമാന ദിനപത്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. ‘ഗള്‍ഫ് ന്യൂസു’ം ‘ഖലീജ് ടൈംസു’മാണ് ‘ഗള്‍ഫ് മാധ്യമ’ത്തിന് മുന്നിലുള്ള പത്രങ്ങള്‍. ആദ്യത്തെ അഞ്ചു പത്രങ്ങളില്‍ മറ്റൊരു ഇന്ത്യന്‍ ദിനപത്രവുമില്ല. രണ്ടാമത്തെ ഇന്ത്യന്‍ പത്രത്തേക്കാള്‍ 50 ശതമാനം വായനക്കാര്‍ കൂടുതല്‍ ‘ഗള്‍ഫ് മാധ്യമ’ത്തിനുണ്ടെന്നും ‘ഇപ്സോസ്’ വ്യക്തമാക്കുന്നു. ദുബൈയിലും ഷാര്‍ജയിലും ‘ഗള്‍ഫ് മാധ്യമം’ മറ്റു ഇന്ത്യന്‍ പത്രങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. ദുബൈയില്‍ തൊട്ടുപിന്നിലുള്ള ഇന്ത്യന്‍ പത്രത്തേക്കാള്‍ ഇരട്ടിയും ഷാര്‍ജയില്‍ മൂന്നു മടങ്ങും അധികം വായനക്കാര്‍. വായനക്കാരുടെ എണ്ണത്തിലുള്ള വളര്‍ച്ചയിലും ‘ഗള്‍ഫ് മാധ്യമം’ ബഹുകാതം മുന്നിലാണ്. ഏഴു മലയാള പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഖത്തറില്‍ ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. വിദേശ ഭാഷാ ദിനപത്രങ്ങളില്‍ രണ്ടു ഇംഗ്ളീഷ് പത്രങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. പിന്നിലുള്ള മലയാള പത്രത്തേക്കാള്‍ 50 ശതമാനം അധികമാണ്് ഇവിടെ ‘ഗള്‍ഫ് മാധ്യമം’ വായനക്കാരുടെ എണ്ണം.

ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുള്ള സൗദി അറേബ്യയില്‍ വളര്‍ച്ചനിരക്ക് 35 ശതമാനത്തിലധികമാണ്. ഇംഗ്ളീഷിലടക്കമുള്ള മറ്റു വിദേശ ഭാഷാ പത്രങ്ങളെയെല്ലാം വളര്‍ച്ചനിരക്കില്‍ ഏറെ പിന്നിലാക്കിയാണ് രാജ്യത്ത് നാലു എഡിഷനുള്ള ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ കുതിപ്പ്. മുഴുവന്‍ വിദേശഭാഷ പത്രങ്ങളുടെയും പ്രചാരം ഇടിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ‘ഗള്‍ഫ് മാധ്യമം’ മുന്നേറ്റം തുടരുന്നത്. ബഹ്റൈനില്‍ ഇന്ത്യന്‍ പത്രങ്ങളില്‍ ഒന്നാം സ്ഥാനവും വിദേശ പത്രങ്ങളില്‍ രണ്ടാം സ്ഥാനവും ‘ഗള്‍ഫ് മാധ്യമ’ത്തിനാണ്. തൊട്ടു മുന്നിലുള്ള ഇംഗ്ളീഷ് പത്രത്തിന് ‘ഗള്‍ഫ് മാധ്യമ’ത്തേക്കാള്‍ മൂന്നു ശതമാനം വായനക്കാര്‍ മാത്രമാണ് അധികം. എന്നാല്‍, പിന്നിലുള്ള ഇന്ത്യന്‍ പത്രത്തേക്കാള്‍ ഏഴു മടങ്ങ് അധികമാണ് ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ വായനക്കാര്‍. കുവൈത്തില്‍ മൊത്തം മലയാളം പത്രവായനക്കാരില്‍ 60 ശതമാനവും  ‘ഗള്‍ഫ് മാധ്യമം’ വായിക്കുന്നവരാണ്. പിന്നിലുള്ള മലയാള പത്രത്തിന് ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ മൂന്നിലൊന്ന് വായനക്കാരേയുള്ളൂ. ഒമാനിലും മികച്ച വളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയ ഗള്‍ഫ് മാധ്യമം, അവിടെനിന്ന് പ്രസിദ്ധീകരിക്കുന്ന ഏക മലയാളം പത്രം കൂടിയാണ്. 1999 ഏപ്രില്‍ 16  പ്രഥമ രാജ്യാന്തര ഇന്ത്യന്‍ പത്രമായി ബഹ്റൈനില്‍ നിന്ന് പ്രസിദ്ധീകരണം തുടങ്ങിയ ‘ഗള്‍ഫ് മാധ്യമ’ത്തിന് സൗദിയില്‍ നാലു എഡിഷനുകളും മറ്റു ജി.സി.സി രാജ്യങ്ങളില്‍ ഓരോ എഡിഷനുമുണ്ട്.

വിദേശത്ത് ആറു രാജ്യങ്ങളിലായി ഒമ്പത് പതിപ്പുകള്‍ ഇറക്കുന്ന ഏക ഇന്ത്യന്‍ പത്രവും ‘ഗള്‍ഫ് മാധ്യമം’ മാത്രമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി ഗള്‍ഫ് മലയാളികളുടെ ശബ്ദവും സ്പന്ദനവുമായി തുടരുന്ന ‘ഗള്‍ഫ് മാധ്യമം’ അതിന്‍െറ ജൈത്രയാത്രക്ക് ലക്ഷക്കണക്കിന് വായനക്കാരോട് കടപ്പെട്ടിരിക്കുന്നു. ഒട്ടേറെ അതുല്യ പദവികള്‍ സമ്മാനിച്ച പ്രിയ വായനക്കാര്‍ക്ക് ‘ഗള്‍ഫ് മാധ്യമം’ നന്ദി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.