മീനാക്ഷിക്ക് അറബ് റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം

ഷാര്‍ജ: മലയാളത്തിന്‍െറ പ്രാര്‍ഥനകള്‍ ഫലിച്ചു. ഷാര്‍ജ ടെലിവിഷന്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സംഗീത റിയാലിറ്റി ഷോ മത്സരത്തില്‍ മലയാളത്തിന്‍െറ പൂങ്കുയിലായി വന്ന മീനാക്ഷി ജയകുമാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാര്‍ജ സര്‍വകലാശാല ഹാളില്‍ വ്യാഴാഴ്ച രാത്രി നൂറ് കണക്കിന് വരുന്ന സംഗീത ആസ്വാദകരുടെ മനസ്സില്‍ സപ്തസ്വരങ്ങള്‍ കൊണ്ട് മധുവസന്തം തീര്‍ത്താണ് അങ്കമാലിക്കാരി അറബ് മത്സരാര്‍ഥികളെയെല്ലാം പിന്നിലാക്കിയത്്. 
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയില്‍ നിന്ന് മീനാക്ഷി സംഗീത കിരീടം ഏറ്റുവാങ്ങി. സമ്മാനത്തുക വെളിപ്പെടുത്തിയിട്ടില്ല. ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തമാണിതെന്ന് മീനാക്ഷിയും കുടുംബവും പറഞ്ഞു. 
അറബ് വംശജരായ ഏഴ് പേര്‍ക്കൊപ്പമായിരുന്നു മീനാക്ഷിയുടെ പോരാട്ടം. അറബ് വാക്കുകളുടെ മധുരമാര്‍ന്ന ഉച്ചാരണ ഭംഗിക്ക് തെല്ലും പോറലേല്‍പ്പിക്കാതെ, താള-ലയ-ഭാവങ്ങളില്‍ ലയിച്ച് കിടക്കുന്ന അറബ് സംഗീതത്തെ ആത്മാവില്‍ അലിയിച്ച് കൊണ്ടുള്ള ആലാപന മികവാണ് മീനാക്ഷിക്ക് സംഗീത കിരീടം ചാര്‍ത്തി കൊടുത്തത്. കുട്ടികളുടെ സംഗീത മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി എത്തിയത് മത്സരത്തിന് ആവേശം കൂട്ടിയിരുന്നു. 
കുട്ടികളുടെ സംഗീത അഭിരുചി പരിപോഷിപ്പിക്കാനായി അറബ് രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജയുടെ സുല്‍ത്താന്‍െറ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റിയാലിറ്റി ഷോ ആരംഭിച്ചത്. അദ്ദേഹത്തിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന സംഗീത പരിപാടി വന്‍ ജനശ്രദ്ധ നേടിയിരുന്നു. ഷാര്‍ജ ജെംസ് മില്ളേനിയം സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയാണ് മീനാക്ഷി. ജേത്രിയായതോടെ മീനാക്ഷിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. വിധികര്‍ത്താക്കള്‍ക്ക് പുകഴ്ത്താന്‍ വാക്കുകളില്ലായിരുന്നു. അറബി അല്ലാതിരുന്നിട്ടും ഒരു വിവേചനവും കൂടാതെയാണ് മീനാക്ഷിയെ ശ്രോതാക്കള്‍ വരവേറ്റത്. അതിര്‍വരമ്പുകള്‍ മായ്ച്ച് കളയുന്നതാണ് സംഗീതമെന്ന ചൊല്ല് ശരിവെച്ചായിരുന്നു മീനാക്ഷിയുടെ പ്രകടനവും കാണികളുടെ പ്രോത്സാഹനവും. 
മൂന്ന് വയസ്സുമുതല്‍ മീനാക്ഷി സംഗീതം അഭ്യസിക്കുന്നുണ്ട്. മുത്തശ്ശിയുടെ ഗീതാഗോവിന്ദം കേട്ടു കൊണ്ടായിരുന്നു സംഗീതത്തിലേക്കുള്ള കടന്ന് വരവ്. ആയൂര്‍വേദ ഡോക്ടറും ഗായികയുമായ അമ്മ രേഖയായിരുന്നു ആദ്യകാല ഗുരു. അബൂദബിയില്‍ താമസമാക്കിയതോടെ ദിവ്യ വിമലിന്‍െറ ശിഷ്യയായി. 
ക്ഷേത്ര സംഗീതമായ അഷ്ഠപദി മനോഹരമായി ആലപിക്കും മീനാക്ഷി. എന്‍ജിനീയറായ അച്ഛന്‍ ജയകുമാറിന്‍െറ പ്രോത്സാഹനവും മീനാക്ഷിയുടെ സംഗീതത്തിന് ശ്രുതി മീട്ടുന്നു. 
ഷാര്‍ജ ടി.വി നടത്തി വരുന്ന സംഗീത റിയാലിറ്റി ഷോയില്‍ ശ്രേഷ്ഠ മലയാളത്തിന് അഭിമാനമായി മീനാക്ഷി  മത്സരിക്കുന്നുണ്ടെന്ന വാര്‍ത്ത ‘ഗള്‍ഫ് മാധ്യമ’ത്തിലൂടെ അറിഞ്ഞത് മുതല്‍ മലയാളി സംഗീത ആസ്വാദകര്‍ പ്രോത്സാഹനവുമായി രംഗത്തത്തെിയിരുന്നു. ആലാപന മികവിന് പുറമെ, പ്രേക്ഷകരുടെ വോട്ടും കണക്കാക്കിയായിരുന്നു മത്സര വിജയിയെ കണ്ടത്തെിയത്. മലയാളികളുടെ അകമഴിഞ്ഞ പിന്തുണ വോട്ടായി മാറിയപ്പോള്‍ മീനാക്ഷിക്ക് കിരീടം എളുപ്പമായി. മീനാക്ഷിയുടെ സഹോദരി കല്യാണിയും നന്നായി പാടും. 
സ്വദേശികളായ ഷഹീദ് സഹീദ് അബ്ദുല്ല രണ്ടും  നഹ്യാന്‍ മുഹമ്മദ് അലി മുഹമ്മദ് മൂന്നും സ്ഥാനം നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.